ദില്ലി: രാജ്യത്ത് പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും വലിയ കുറവുണ്ടായിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 10 സംസ്ഥാനങ്ങളിലായാണ് 78% രോഗികളുള്ളത്. ആകെ രോഗികളുടെ 15 ശതമാനമാണ് കേരളത്തിലുള്ളത്.
കേരളം, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, കർണാടക, ദില്ലി സംസ്ഥാനങ്ങളിൽ ഉത്സവ സീസണുകളിൽ രോഗ വ്യാപനം കൂടി. ഈ സംസ്ഥാനങ്ങളിൽ സാഹചര്യം ആശങ്കജനകമാണ്. ഇവിടങ്ങളിൽ കൊവിഡ് നിയന്ത്രണത്തിന് പദ്ധതി തയ്യാറാക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ബിഹാറിൽ വാക്സിൻ സൗജന്യമായി നൽകുമെന്ന ബിജെപിയുടെ പ്രഖ്യാപനത്തിൽ നിന്ന് വാക്സിൻ കമ്മിറ്റിയുടെ ചെയർമാൻ വി കെ പോൾ ഒഴിഞ്ഞുമാറി. വാക്സിൻ ലഭ്യമാക്കാൻ സാമ്പത്തികം തടസ്സമില്ല. മുൻഗണന അടിസ്ഥാനത്തിൽ വാക്സിൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വായു മലിനീകരണം രോഗവ്യാപനത്തിന്റെ കാരണമായേക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദില്ലിയിലെ വായു മലിനീകരണം സംബന്ധിച്ചാണ് മുന്നറിയിപ്പ്. മാസ്ക് ഉപയോഗത്തിൽ വീഴ്ച്ച വരുത്തരുതെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു