ന്യൂഡല്‍ഹി: രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉദ്പാദനത്തില്‍ (ജിഡിപി) റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തി. 23.9 ശതമാനം ഇടിവാണ് സംഭവിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിൽ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദത്തിലാണ് ഇടിവ്.
കൊറോണവൈറസ് പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകളൊന്നും കാര്യമായ ഫലം കണ്ടില്ലെന്നാണ് വിലയിരുത്തല്‍. നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻഎസ്ഒ) തിങ്കളാഴ്ച പുറത്തുവിട്ട ഔദ്യോഗിക റിപ്പോർട്ടിലാണ് വിവരങ്ങളുളളത്.
1996 മുതല്‍ ത്രൈമാസ ജിഡിപി കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഒന്നാം പാദത്തില്‍ ജിഡിപി 35.35 ലക്ഷം കോടിയായിരുന്നത് 2020-21 സാമ്പത്തിക വാര്‍ഷത്തിന്റെ ആദ്യ പാദത്തിലെത്തിയപ്പോള്‍ 26.90 ലക്ഷം കോടിയായി ചുരുങ്ങി.
കടുത്ത സാമ്പത്തിക മാന്ദ്യമാണ് കണക്കുകള്‍ രേഖപ്പെടുത്തുന്നത്. കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും സമാനമായ ഇടിവുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍, ജിഡിപി വളര്‍ച്ചാ നിരക്ക് 3.1 ശതമാനമായിരുന്നു.