മകൾ ജാൻവിയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം കാണാതെയാണ് നടി ശ്രീദേവി യാത്രയായത്. ശ്രീദേവി മരിക്കുമ്പോൾ ജാൻവി മുംബൈയിലായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് കാരണം ജാന്‍വി കുടുംബത്തോടൊപ്പം ദുബായിലേക്ക് പോകാൻ കഴിഞ്ഞിരുന്നുമില്ല.
മകൾ ജാൻവി ബോളിവുഡിലേക്ക് കടക്കുന്നത് ശ്രീദേവിക്ക് ആദ്യമൊന്നും താൽപര്യമുണ്ടായില്ല. എങ്കിലും മകൾക്ക് ഇഷ്ടം അഭിനയമാണെന്ന് അറിഞ്ഞതോടെ ഒപ്പം നിന്നു. മകളെ വെളളിത്തിരയിൽ കാണാൻ കാത്തുനിൽക്കാതെ യാത്രയായെങ്കിലും മകൾക്ക് മറക്കാനാവാത്ത ഉപദേശം നൽകിയാണ് ശ്രീദേവി മൺമറഞ്ഞത്. ഒരു അഭിമുഖത്തിലായിരുന്നു ശ്രീദേവി ഇക്കാര്യം പറഞ്ഞത്.
'സിനിമയിലേക്ക് കടക്കുമ്പോൾ പലതരത്തിലുളള സമ്മർദ്ദങ്ങൾ ഉണ്ടാകും. ചിലപ്പോൾ ഞാനുമായി താരതമ്യം ചെയ്യപ്പെട്ടേക്കാം. അതിനെയൊക്കെ അവൾ നേരിടണം. ഓടിയൊളിക്കാൻ പറ്റില്ല. ബോളിവുഡിലേക്ക് കടക്കാൻ അവൾ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അവൾക്ക് ഇതിലൂടെയൊക്കെ കടന്നുപോകേണ്ടി വരും. അവൾ അതിനെയൊക്കെ നേരിടാൻ തയ്യാറായിട്ടുണ്ട്. അവൾക്കൊപ്പം ഞാനും തയ്യാറായിട്ടുണ്ട്. ചിലപ്പോൾ അതെന്നെ ഭയപ്പെടുത്തുന്നുമുണ്ട്. ചില സമയത്ത് അവൾ എന്തിനാണ് ബോളിവുഡിലേക്ക് വരുന്നതെന്ന് തോന്നാറുണ്ട്?.
പക്ഷേ അവളുടെ ലക്ഷ്യവും അവൾക്ക് സന്തോഷവും നൽകുന്നത് അതാണെങ്കിൽ ഒരു അമ്മയെന്ന നിലയിൽ അവളുടെ കൂടെ ഞാനുവുണ്ടാവും. എനിക്കൊപ്പം എന്റെ അമ്മ ഉണ്ടായിരുന്നപോലെ. സിനിമാ പശ്ചാത്തലമുളള കുടുംബത്തിൽനിന്നല്ല ഞാൻ അഭിനയരംഗത്തേക്ക് എത്തിയത്, എന്നിട്ടും അമ്മ എനിക്കൊപ്പം നിന്നു, എനിക്ക് വേണ്ടി പോരാടി, ഞാൻ സന്തുഷ്ടയാണെന്ന് ഉറപ്പു വരുത്തി. അതായിരിക്കും ജാൻവിക്കും ഞാൻ ചെയ്യാൻ പോകുന്നത് - ശ്രീദേവി അഭിമുഖത്തിൽ പറഞ്ഞു.
ബോണി കപൂറിന്റെ ബന്ധുവായ മോഹിത് മർവാഹയുടെ വിവാഹത്തിന് പങ്കെടുക്കാനായാണ് കപൂർ കുടുംബം ദുബായിൽ എത്തിയത്. ഭർത്താവ് ബോണി കപൂറും ഇളയ മകൾ ഖുഷിയുമായിരുന്നു ശ്രീദേവിക്ക് ഒപ്പം ഉണ്ടായിരുന്നത്.