ദുബൈ: നടി ശ്രീദേവിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാന്‍ പബ്ലിക് പ്രൊസിക്യൂട്ടറുടെ അനുമതി. മൃതദേഹം കൊണ്ടുപോരാനുള്ള നടപടികള്‍ ആരംഭിച്ചു.
അനുമതി പത്രം തയാറായിട്ടുണ്ടെന്ന് അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. അത് കോണ്‍സുലേറ്റിലെത്തി വാങ്ങിയാലുടന്‍ നാട്ടിലേക്ക് മടങ്ങാനുള്ള നടപടികള്‍ പൂര്‍ത്തിയാകും.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മൃതദേഹം എംബാം ചെയ്യുന്നതടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇന്ന് തന്നെ മുംബൈയില്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
അതിനിടെ, ശ്രീദേവിയുടെ തലയിൽ ആഴത്തിലുള്ള മുറിവുണ്ടെന്നും പ്രോസിക്യൂഷൻ പരിശോധിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ശ്രീദേവിയുടെ മരണം സംബന്ധിച്ചു പല കാര്യങ്ങളിലും അവ്യക്തതയുള്ള സാഹചര്യത്തിൽ കൂടിയാണു ഭർത്താവ് ബോണി കപൂറിനെ പൊലീസ് ചോദ്യം ചെയ്തത്. കേസ് കൈകാര്യം ചെയ്യുന്ന ബർ–ദുബായ് പൊലീസ് സ്റ്റേഷനിലായിരുന്നു ചോദ്യം ചെയ്യൽ.
റാസൽ ഖൈമയിലെ വിവാഹാഘോഷങ്ങൾക്കുശേഷം ഇന്ത്യയിലേക്കു പോയ ബോണി കപൂർ വീണ്ടും ദുബായിലേക്കു തിരിച്ചെത്താനുണ്ടായ സാഹചര്യം അടക്കമുള്ള കാര്യങ്ങൾ പൊലീസ് വിശദമായി ചോദിച്ചു മനസ്സിലാക്കി. ചോദ്യം ചെയ്യലിനുശേഷം ബോണി കപൂറിനെ ഹോട്ടലിലേക്കു മടങ്ങാൻ പൊലീസ് അനുവദിച്ചു. ശ്രീദേവിയുടെ മരണം സംബന്ധിച്ച് അന്വേഷണം നീളുകയാണെങ്കിൽ അത് അവസാനിക്കുന്നതുവരെ ബോണി കപൂർ യുഎഇയിൽ തുടരേണ്ടി വരും.