നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് വന്നുകൊണ്ടിരുന്നത്. പലരും പല അഭിപ്രായങ്ങളുമായി രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ശ്രീദേവിയുടെ കളിക്കൂട്ടുകാരിയായ പിങ്കി റെഡ്ഡി ഇതിനെതിരെ പ്രതികരിക്കുകയാണ്.
എനിക്ക് സഹോദരിയെയാണ് നഷ്ടമായത്. എട്ടുവയസ്സ് മുതൽ ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണ്. ചാന്ദ്നി സിനിമയുടെ സഹനിർമാതാവായിരുന്നു എന്റെ അച്ഛൻ. അവളുടെ വ്യക്തിജീവിതം മാത്രമല്ല പ്രൊഫഷനൽ ജീവിതത്തിന്റെ വളർച്ചയും ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. എന്നാൽ വിടവാങ്ങൽ ഞെട്ടിക്കുന്നതാണ് - പിങ്കി പറയുന്നു.
ദുബായിലേക്ക് പോകുന്നതിന് മുമ്പേ ശ്രീദേവിയെ വിളിച്ചിരുന്നെന്നും അവർ പനി മൂലം അവശയായിരുന്നെന്നും നടിയുടെ അടുത്ത സുഹൃത്തായ പിങ്കി റെഡ്ഡി പറയുന്നു. ആന്റിബയോട്ടിക് ഗുളികകളും കഴിക്കുന്നുണ്ടായിരുന്നു. ഒരുപാട് അവശയായ അവർക്ക് കല്യാണത്തിന് പോയേ തീരൂ എന്നാണ് തന്നോട് പറഞ്ഞിരുന്നതെന്നും അവര്‍ പറയുന്നു.
ശ്രീദേവിയുടെ മരണത്തിൽ ഉയർന്ന് കേട്ട ഊഹാപോഹങ്ങൾ തന്നെ ഒരുപാട് അലട്ടിയെന്നും അവർ പറഞ്ഞു. അവളുടെ മരണം പലരും തമാശയായാണ് കണക്കാക്കിയത്. എന്റെ ഫോണുകളിൽ വന്ന സന്ദേശങ്ങൾ പോലും അസ്വസ്ഥമാക്കി കളഞ്ഞു. ചുണ്ടിനായുള്ള ശസ്ത്രക്രിയയും കൊഴുപ്പ് മാറ്റുന്നതിനുമൊക്കെ ചികിത്സ നടത്തിയെന്നും പലരും പറഞ്ഞുകേട്ടു. എന്തുകൊണ്ടാണ് അവളെക്കുറിച്ച് നല്ലതൊന്നും പറയാതെ ഇത്തരം വാർത്തകൾ പ്രചരിക്കുന്നത്. ഇപ്പോൾ അവൾ യാത്രയായി.
ഞാൻ കഴിഞ്ഞ ദിവസം ബോണികപൂറുമായി സംസാരിച്ചു. അദ്ദേഹം ആകെ തകർന്നിരിക്കുകയാണ്. അവർ സ്നേഹജോഡികളായിരുന്നു. ജീവിതത്തിൽ എപ്പോഴെങ്കിലും വഴക്കുണ്ടായിട്ടുണ്ടോ എന്ന്പോലും സംശയം. അവർ ഇപ്പോഴും പ്രണയിച്ച് നടക്കുകയായിരുന്നു.
ജീവിതത്തിൽ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഒരുപാട് സ്നേഹിച്ചിരുന്ന വ്യക്തിയാണ് ശ്രീദേവി. എന്റെ മകളുടെ ഒരു ചടങ്ങിനായി മാത്രം ഹൈദരാബാദിൽ ശ്രീദേവി വന്നിട്ടുണ്ട്. അതും രണ്ടുമണിക്കൂറിന് വേണ്ടി. അന്നാണ് ഞാൻ അവളെ അവസാനമായി കണ്ടത് - പിങ്കി പറഞ്ഞു.