മുംബൈ: എഞ്ചിന്‍ തകരാറുകള്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന 11 എയര്‍ബസ് എ320 നിയോ വിമാനങ്ങള്‍ അടിയന്തരമായി നിലത്ത് ഇറക്കി. നൂറുകണക്കിന് യാത്രക്കാരാണ് ഇതേ തുടര്‍ന്ന് വലഞ്ഞത്. ഇന്‍ഡിഗോ മാത്രം ചുരുങ്ങിയത് 47 വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഔദ്യോഗിക വെബ്‌സൈറ്റില്‍ അറിയിപ്പു നല്‍കിയിട്ടുണ്ട്. വിമാനം റദ്ദാക്കിയത് അറിയാതെ യാത്രക്ക് തയ്യാറായെത്തിയ നിരവധി പേര്‍ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്.
ഇന്‍ഡിഗോ, ഗോഎയര്‍ കമ്പനികളുടെ വിമാനങ്ങള്‍ക്കാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) പറക്കല്‍ അനുമതി നിഷേധിച്ചത്. ആകെ 90 ഓളം വിമാന സര്‍വീസുകളെ ഈ തീരുമാനം ബാധിക്കുമെന്നാണ് കരുതുന്നത്.
ബഡ്ജറ്റ് എയര്‍ലൈനുകളായ ഇന്‍ഡിഗോയുടെ എട്ടും ഗോ എയറിന്റെ മൂന്നും വിമാനങ്ങള്‍ക്കാണ് പറക്കല്‍ അനുമതി നിഷേധിച്ചത്. ഒരു വിമാനം ഒരു ദിവസം ശരാശരി എട്ടു സര്‍വീസുകള്‍ നടത്തുന്നുണ്ടെന്നാണ് കണക്ക്. ഇവ രാജ്യത്തിനകത്തും പുറത്തേക്കുമുള്ള വിവിധ സര്‍വീസുകളാണ്. പലതും കണക്ഷന്‍ ഫ്‌ളൈറ്റുകളാണ് എന്നതും യാത്രക്കാരെ വെട്ടിലാക്കി.
ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബെംഗലുരു, പട്‌ന, ശ്രീനഗര്‍, ഭുവനേശ്വര്‍, അമൃത്സര്‍, ശ്രീനഗര്‍, ഗുവാഹത്തി തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളിലേക്കുള്‍പ്പെടെ രാജ്യത്തെ വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരാണ് ഇതുമൂലം വലഞ്ഞത്. പകരം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കമ്ബനികള്‍ വാഗ്ദാനം ചെയ്‌തെങ്കിലും നടപ്പായില്ലെന്നാണ് യാത്രക്കാര്‍ പ്രതികരിച്ചത്.
എഞ്ചിന്‍ തകരാറിനെത്തുടര്‍ന്ന് എ320 നിയോ വിഭാഗത്തില്‍പ്പെട്ട ഒരു വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിലിറക്കിയതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഡിജിസിഎയുടെ തീരുമാനം. പ്രാറ്റ്, വിറ്റ്‌നി സീരീസുകളില്‍പ്പെട്ട എഞ്ചിനുകളുള്ള വിമാനങ്ങളാണ് താഴെയിറക്കിയത്.
കമ്പനികളുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ടെന്നും അടിയന്തരമായിത്തന്നെ സാഹചര്യം പരിശോധിക്കുമെന്നും ഡിജിസിഎ പത്രക്കുറിപ്പില്‍ അറിയിച്ചു. ഇതുസംബന്ധിച്ച തീരുമാനം തിങ്കളാഴ്ചത്തന്നെ ഉണ്ടാകുമെന്ന് വ്യോമയാന സെക്രട്ടറി ആര്‍.എന്‍. ചൗബേ രാവിലെ വ്യക്തമായിരുന്നെങ്കിലും അതുണ്ടായില്ല.
ഇ.എസ്.എന്‍. 450 സീരിയല്‍ നമ്ബറിലുള്ള എന്‍ജിനുകള്‍ ഘടിപ്പിച്ച വിമാനങ്ങളാണ് താഴെയിറക്കിയത്. അത്തരത്തിലുള്ള വിമാനങ്ങള്‍ക്ക് ഫെബ്രുവരി 9ന് തന്നെ യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി (ഇ.എ.എസ്.എ.) ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. എഞ്ചിന്‍ തകരാറുകള്‍ നിരന്തരമായി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നായിരുന്നു അത്. അത്തരം എഞ്ചിനുകളുള്ള വിമാനങ്ങള്‍ തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ഫെബ്രുവരി 13ന് ഡി.ജി.സി.എ. വ്യക്തമാക്കി.