ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും നടത്തിയ അനൗപചാരിക ഉച്ചകോടി എന്നത്തെയും പോലെ വെറും ആഘോഷമായി മാറാതെ ആത്മാര്‍ഥമായ നടപടികളുടെ തുടക്കമാണെങ്കില്‍ അത് ഇന്ത്യയ്ക്ക് വന്‍ നേട്ടമാണ്, ഒപ്പം തന്നെ ചൈനയ്ക്കും.
പ്രത്യേകിച്ച് , രണ്ടു കാര്യങ്ങളില്‍ ഈ ചര്‍ച്ചകള്‍ നേരായ വഴിയ്ക്കാണ് നീങ്ങിയതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ .
ഒന്ന്, രാജ്യാന്തര സാമ്പത്തിക വളർച്ചയിൽ നിർണായക ശക്തികളാണ് ഇന്ത്യയും ചൈനയും എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് ആഗോള സമ്പദ്‌വ്യവസ്ഥയുടെ ‘നട്ടെല്ലാ’യി പ്രവര്‍ത്തിക്കണമെന്ന് ഇരുരാജ്യങ്ങളു൦ ധാരണയിലെത്തിയിരിക്കുന്നു .
ഇക്കാര്യം മനസ്സിൽവച്ച് ലോകസമാധാനത്തിനും ആഗോള സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കും വേണ്ടി സംയുക്തമായി പ്രവർത്തിക്കുമെന്നാണ് ചിൻപിങ് വ്യക്തമാക്കിയത്.
രണ്ട് , പാക്കിസ്ഥാന് തങ്ങള്‍ നല്‍കുന്ന പിന്തുണയ്ക്ക് ഇന്ത്യ അമിത പ്രാധാന്യം കല്‍പ്പിക്കേണ്ടതില്ലെന്ന ചൈനീസ് പ്രസിഡന്റിന്റെ ഉറപ്പ് ഇന്ത്യക്ക് വലിയ ആശ്വാസമാണ്.
പാക്കിസ്ഥാനുമായി ചേർന്ന് ചൈന നടപ്പാക്കുന്ന 'ബെൽറ്റ് ആൻഡ് റോഡ്' പദ്ധതിയെ ‘പേടിക്കേണ്ട’ എന്നാണ് ഷി ചിൻപിങ്ങ് പറഞ്ഞിരിക്കുന്നത്. അതായത് ആ പദ്ധതികൊണ്ട് പാക്കിസ്ഥാന്‍ ഇന്ത്യക്ക് തലവേദന ഉണ്ടാക്കാതെ ഞങ്ങള്‍ നോക്കിക്കൊള്ളാം എന്നാണ് ആ ഉറപ്പ്.
പദ്ധതിയെ അംഗീകരിക്കാൻ ഇന്ത്യയ്ക്കുമേൽ സമ്മർദം ചെലുത്തില്ലെന്ന് ചൈന വ്യക്തമാക്കി. അത്തരത്തിൽ ഇന്ത്യ പദ്ധതിക്ക് ‘പ്രാധാന്യം’ നൽകേണ്ടതില്ലെന്നും ആശങ്കയുടെ സാധ്യത തള്ളിക്കളഞ്ഞുകൊണ്ട് ചൈന വ്യക്തമാക്കി.
അതിര്‍ത്തിയിൽ പരസ്പര വിശ്വാസം വർധിപ്പിക്കാൻ ഉതകുംവിധം പ്രവർത്തിക്കാൻ സൈന്യങ്ങൾക്കു നിർദേശം നൽകാൻ ഇന്ത്യ–ചൈന കൂടിക്കാഴ്ചയിൽ തീരുമാനമായിട്ടുണ്ട് . ഇതിനായി ഇരുവിഭാഗം സൈന്യങ്ങളും അതിർത്തിയിൽ ആശയവിനിമയം മെച്ചപ്പെടുത്താനാണ് നിർദ്ദേശം.
പരസ്പര വിശ്വാസം വളര്‍ത്തി, പരസ്പരം മനസ്സിലാക്കി മുന്നോട്ടു പോകണം. ദോക്‌ലായ്ക്കു സമാനമായ സാഹചര്യങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാനാണ് ഇത്തരത്തിലൊരു നിർദേശം നൽകുന്നതെന്നാണ് ഈ അനൗപചാരിക ഉച്ചകോടിയിലെ പ്രധാനപെട്ട മറ്റൊരു തീരുമാനം.
അതിനിടെ, ബോളിവുഡിൽ നിന്നും ഇന്ത്യയിലെ മറ്റു ഭാഷകളില്‍ നിന്നുമുള്ള സിനിമകൾ കണ്ടിട്ടുണ്ടെന്നും അവ ഏറെ ഇഷ്ടമാണെന്നുമുള്ള ചിൻപിങ്ങിന്റെ പ്രസ്താവന കൗതുകമായി.
ഇന്ത്യയിൽ നിന്നു കൂടുതൽ ചിത്രങ്ങൾ ചൈനയിലേക്കും ഇവിടെ നിന്നും തിരിച്ചും പ്രദർശനത്തിനു നൽകണമെന്ന ആവശ്യവും ചിൻപിങ് മുന്നോട്ടുവച്ചു. കഴിഞ്ഞ തവണത്തെ മോദിയുടെ ചൈന സന്ദർശനത്തിനിടെ ആമിർഖാന്റെ ‘ദങ്കൽ’ സിനിമ കണ്ട അനുഭവം ചിന്‍പിങ് പങ്കുവച്ചിരുന്നു.
സാമ്പത്തികബന്ധം ശക്തമാക്കാനും ജനങ്ങൾ തമ്മിലുള്ള ബന്ധം കാര്യക്ഷമമാക്കാനുമുള്ള ശ്രമങ്ങളാണ് ഇരു രാഷ്ട്രത്തലവന്മാരും തമ്മിലുള്ള അനൗപചാരിക ഉച്ചകോടിയിൽ ചർച്ചയായത്.
കൃഷി, സാങ്കേതികത, ഊർജം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചും ചർച്ച നടന്നതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വ്യക്തമാക്കി. ഇന്ത്യ–ചൈന അതിർത്തിയിലെ എല്ലാ മേഖലയിലും ശാന്തിയും സമാധാനവും നിലനിർത്താനാണ് ഇരുവിഭാഗം രാഷ്ട്രത്തലവന്മാരുടെയും ആഗ്രഹം.
ഭീകരവാദത്തെ തടയാൻ ഇരുരാജ്യങ്ങളും ഒരുമിച്ചു നിൽക്കുന്നതു തുടരുമെന്നും ഗോഖലെ പറഞ്ഞു. ഇന്ത്യയിൽനിന്ന് ചൈനയിലേക്ക് കാർഷിക ഉൽപന്നങ്ങളും മരുന്നുകളും ഉൾപ്പെടെ കയറ്റി അയയ്ക്കുന്നതിനെപ്പറ്റിയും ചർച്ചയുണ്ടായി. കായികരംഗത്ത് ഇരു വിഭാഗങ്ങളും കൈകോർക്കേണ്ടതിന്റെ ആവശ്യവും ചർച്ചയായി.
ഇരുരാജ്യങ്ങളിലേക്കും വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനും ശ്രമങ്ങളുണ്ടാകും. പരിസ്ഥിതി വിഷയങ്ങളും ചർച്ചയായി. ചൈനയിലെ ഏറ്റവും നീളം കൂടിയ യാങ്സി നദിയുടെ സംരക്ഷണം സംബന്ധിച്ചുള്ള വിവരങ്ങൾ ഷി ചിൻപിങ് കൈമാറിയപ്പോൾ ഗംഗാനദിയുടെ സംരക്ഷത്തെപ്പറ്റിയാണു മോദി സംസാരിച്ചത്.
ഈ വിധത്തില്‍ പരസ്പരം പാരവച്ച് ഇരു കൂട്ടരും ക്ഷീണിക്കുന്നതിന് പകരം പരസ്പരം സഹകരിച്ച് ഒന്നിച്ചു വളരാന്‍ ഇരു രാഷ്ട്രത്തലവന്‍മാരും തമ്മില്‍ മനസുകൊണ്ടെങ്കിലും ആഗ്രഹിച്ചത് തികച്ചും ശുഭപ്രതീക്ഷ തന്നെ . അത് രിഉ രാജ്യങ്ങളും മനസിലാക്കി എന്നതുതന്നെയാണ് വിജയം .