മുംബൈ: ഐപിഎൽ വാതുവയ്പുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ബോളിവുഡ് നടൻ സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാനു നോട്ടീസ്. അടുത്തിടെ അവസാനിച്ച ഐപിഎൽ സീസണിനിടെ വാതുവയ്പ് നടത്തി പിടിയിലായ സംഘവുമായി അർബാസിനു ബന്ധമുണ്ടെന്നു സൂചന ലഭിച്ചതിനെ തുടർന്നാണ് താനെ പോലീസ് നോട്ടീസ് നൽകിയത്. ശനിയാഴ്ചയ്ക്കു മുന്പ് ഹാജരാകാനാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണു സൂചന.
വാതുവയ്പ് നടത്തി പിടിയിലായ സോനു ജലാന്റെ ഡയറിയിൽ അർബാസിന്റെ പേരും രേഖപ്പെടുത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഏതാനും കോടി രൂപ ഹർബാസ് ജലാനു കൈമാറിയെന്നും ഇയാളുടെ ഡയറിയിൽ രേഖപ്പെടുത്തിയിരുന്നു. ഇതേതുടർന്നാണ് അർബാസിനെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചത്. വെബ്സൈറ്റിലൂടെയായിരുന്നു ജലാന്റെയും സംഘത്തിന്റെയും വാതുവയ്പ് പ്രവർത്തനങ്ങൾ നടന്നിരുന്നത്.
കഴിഞ്ഞ മാസമാണ് ജലാനും മൂന്നു പേരും പിടിയിലാകുന്നത്. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ജലാനു ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന സൂചന.