കോഴിക്കോട്: കന്യാസ്ത്രീ സമരത്തെ പിന്തുണച്ച് പ്രകടനം നടത്തിയതിന് തനിക്കെതിരെ കേസെടുത്തത് സര്‍ക്കാരിന്‍റെ പ്രതികാര നടപടിയാണെന്ന് നടന്‍ ജോയ് മാത്യു. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെ വിമർശിച്ചതിനാണ് പൊലീസ് കേസെടുത്തത്. മിഠായിതെരുവ് പ്രകടന നിരോധിത മേഖലയാണെന്ന് ആരും പറഞ്ഞിട്ടില്ല. അവിടെ സമരം നടത്തിയിട്ടുള്ള ഭൂതകാലമാണ് തന്റേതെന്നും ജോയ് മാത്യു പറഞ്ഞു.
മുന്‍ ജലന്ധറര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീക്കും അറസ്റ്റ് ആവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീകള്‍ക്കും ഐക്യദാര്‍ഢ്യം അറിയിച്ച് ജോയ് മാത്യു പ്രകടനം നടത്തിയിരുന്നു. തുടര്‍ന്നാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്. 149, 147 വകുപ്പുകള്‍ പ്രകാരം അന്യായമായ സംഘം ചേരല്‍, കലാപമുണ്ടാക്കാനുള്ള ശ്രമം എന്നിവയ്ക്കാണ് കേസെടുത്തിരിക്കുന്നത്.
മിഠായിത്തെരുവില്‍ പ്രകടനം നടത്തിയ ജോയ് മാത്യു അടക്കം കണ്ടാലറിയുന്ന 250 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പ്രകടനം. മിഠായി തെരുവ് പ്രകടന വിരുദ്ധ പ്രദേശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
നേരത്തെ തെരുവില്‍ സാസ്കാരിക കൂട്ടായ്മകളും പ്രതിഷേധങ്ങളും നിരോധിച്ചതിനെതിരെ ഈ തെരുവ് ഞങ്ങളുടേത് കൂടിയാണെന്ന മുദ്രാവാക്യമുയര്‍ത്തി മിഠായിത്തെരുവില്‍ പ്രതിഷേധം നടന്നിരുന്നു.