ന്യൂഡൽഹി: ജസ്റ്റീസ് ലോയയുടെ മരണത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കണമെന്ന ആവശ്യം നിരാകരിച്ച സുപ്രീംകോടതിയുടെ ഉത്തരവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷക സംഘം സുപ്രീംകോടതിയിൽ. ബോംബെ ലോയേഴ്സ് അസോസിയേഷനാണ് ഏപ്രിൽ 19-ലെ സുപ്രീംകോടതി വിധി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് ഹർജി നൽകിയിരിക്കുന്നത്. ജസ്റ്റീസ് ലോയയുടെ മരണത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നു തന്നെയാണ് ഇവരുടെയും ആവശ്യം.
ഇതു സംബന്ധിച്ച സുപ്രീംകോടതിയുടെ മുൻ ഉത്തരവ് റദ്ദാക്കണം. ജസ്റ്റീസ് ലോയ കേസിൽ സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങൾ മാറാതിരുന്നാൽ ഭാവിയിൽ സുപ്രീംകോടതിയുടെ പ്രതിച്ഛായക്കു തന്നെ മങ്ങൽ ഏൽക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ജസ്റ്റീസ് ലോയയുടെ മരണം സംബന്ധിച്ചു സ്വതന്ത്ര അന്വേഷണം നടന്ന് അദ്ദേഹത്തിന്‍േറത് സ്വാഭാവിക മരണം എന്നു തന്നെ വീണ്ടും കണ്ടെത്തിയാൽ ഈ വിഷയം സംബന്ധിച്ചുള്ള എല്ലാ ദൂരൂഹതകളും അതോടെ അവസാനിക്കും. അതോടൊപ്പം തന്നെ വെല്ലുവിളികളുടെ കാലത്ത് ജനങ്ങൾ ജുഡീഷ്യറിക്കൊപ്പം നിൽക്കുമെന്ന ശക്തമായ സന്ദേശവും അത് രാജ്യത്തിനു നൽകും. മറിച്ച്, ജസ്റ്റീസ് ലോയയുടെ മരണത്തിൽ അസ്വഭാവികത ഉണ്ടെന്നാണു കണ്ടെത്തുന്നതെങ്കിൽ അത് കോടതിയുടെ സ്വാതന്ത്ര്യത്തിനും നിക്ഷ്പക്ഷതയ്ക്കും തിളക്കും കൂട്ടുമെന്നും ഹർജിയിൽ പറയുന്നു.
സഹപ്രവർത്തകന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകവേ നാഗ്പൂരിൽവച്ച് 2014 ഡിസംബർ ഒന്നിനാണ് ജസ്റ്റീസ് ബി.എച്ച് ലോയ ഹൃദയാഘാതം മൂലം മരിച്ചത്. എന്നാൽ, ബിജെപി അധ്യക്ഷനായ അമിത് ഷാ പ്രതിയായ സൊറാബുദീൻ ഷേയ്ക്ക് വ്യാജ ഏറ്റമുട്ടൽ കേസിൽ വാദം കേട്ടിരുന്ന പ്രത്യേക സിബിഐ കോടതി ജഡ്ജിയായിരുന്ന അദ്ദേഹത്തിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.