ന്യൂഡല്‍ഹി: രാജ്യത്തെ കോടതികളില്‍ ന്യായാധിപക്ഷാമം രൂക്ഷം. രാജ്യത്തെ കോടതികളില്‍ ഒഴിഞ്ഞുകിടക്കുന്നത് 6160 ന്യായാധിപതസ്തികകളാണ്. 1987ല്‍ നിയമകമ്മിഷന്‍ നല്കിയ ശുപാര്‍ശ പ്രകാരം രാജ്യത്ത് പത്തുലക്ഷം പേര്‍ക്ക് ശരാശരി 40 ജഡ്ജിമാര്‍ വേണമെന്നാണ് കണക്ക്. എന്നാല്‍ ഇപ്പോള്‍ നിയമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 19 ജഡ്ജിമാര്‍ മാത്രമേയുള്ളൂ.
കീഴ്‌ക്കോടതികളില്‍ 5748ഉം 24 ഹൈക്കോടതികളിലായി 406ഉം ആയി രാജ്യത്തെ കോടതികളില്‍ 6160 ന്യായാധിപതസ്തികകളാണ് ഒഴിഞ്ഞുകിടക്കുകയാണ്. കീഴ്‌ക്കോടതികളില്‍ 22474 തസ്തിക അനുവദിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴുള്ളത് 16726പേര്‍ മാത്രമാണുള്ളത്. ഹൈക്കോടതിയില്‍ അനുവദിച്ചിരിക്കുന്ന ജഡ്ജിമാരുടെ എണ്ണം 1079ഉം എന്നാല്‍ നിലവിലുള്ളത് 673മാണ്. സുപ്രീംകോടതിയില്‍ 31 ജഡ്ജിമാര്‍ വേണമെന്നിരിക്കെ 25 പേര്‍ മാത്രമാണുള്ളത്.
ജഡ്ജിമാരുടെ അനുപാതം സംബന്ധിച്ച് ചര്‍ച്ചയ്ക്കു വഴിവച്ചത് 2016ല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ടിഎസ് ഠാക്കൂറിന്റെ പരാമര്‍ശമാണ്. കെട്ടിക്കിടക്കുന്ന കേസുകള്‍ കൈകാര്യം ചെയ്യാന്‍ ജഡ്ജിമാരുടെ എണ്ണം 40,000 ആയി ഉയര്‍ത്തുന്നതില്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
രാജ്യത്തെ കീഴ്‌ക്കോടതികളില്‍ 2,76,74,499ത്തോളം കേസുകള്‍ കെട്ടിക്കിടക്കുന്നതായി ഓഗസ്റ്റ് 14ന് ചീഫ് ജസ്റ്റിസിനയച്ച കത്തില്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടിയിരുന്നു.