കോട്ടയം : ബാര്‍ കോഴക്കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള വിജിലന്‍സിന്റെ നീക്കത്തില്‍ പ്രതികരിക്കാനില്ലെന്ന് കെ.എം.മാണി. കോടതി തീരുമാനം വരുന്നവരെ പ്രതികരിക്കാനില്ലെന്ന് മാണി പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്ന് അറിയിച്ചുള്ള അന്തിമ റിപ്പോർട്ടാണ് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ചത്. സാഹചര്യത്തെളിവുകളോ ശാസ്ത്രീയത്തെളിവുകളോ ഇല്ലെന്ന് കണ്ടെത്തല്‍. ഫോറന്‍സിക് ലാബ് പരിശോധനയില്‍ സിഡിയില്‍ കൃത്രിമം കണ്ടെത്തി. കോഴയ്ക്കും തെളിവില്ല. അതേസമയം, അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി 45 ദിവസം സമയം അനുവദിച്ചു. അതിനിടയിൽ അന്തിമ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിക്കണം. വിജിലന്‍സ് പ്രത്യേക സംഘമാണ് അന്വേഷിച്ചത്.
30 ദിവസം അന്വേഷണം പൂര്‍ത്തീകരിക്കുന്നതിനും 15 ദിവസം രേഖകള്‍ വിശകലനം ചെയ്ത് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുമാണ് കോടതി അനുവദിച്ചിരിക്കുന്നത്. ഈ അന്വേഷണത്തില്‍ത്തന്നെ കെ. എം മാണി കുറ്റക്കാരനാണോ അല്ലയോ എന്ന കാര്യം വ്യക്തമാകുന്ന തരത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.കാലതാമസം ഉണ്ടായാല്‍ അത് ഗൗരവമായി കണക്കിലെടുക്കുമെന്നും കോടതി അന്ന് മുന്നറിയിപ്പ് നല്‍കി. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത് പ്രകാരമായിരുന്ന ഒരു മാസം സമയം കോടതി അനുവദിച്ചത്. രഹസ്യ സ്വഭാവമുള്ള ഇടക്കാല റിപ്പോര്‍ട്ട് കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ വിജിലന്‍സ്, ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.