കര്‍ണാടകയില്‍ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുന്‍പ് കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തില്‍ കല്ലുകടി. മന്ത്രിസ്ഥാനങ്ങളെച്ചൊല്ലി ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കം തുടങ്ങി. കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകളില്‍ ജയിച്ചതിനാല്‍ കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ വേണമെന്ന് ഡി.കെ ശിവകുമാര്‍ തന്നെ ആവശ്യമുന്നയിച്ചു. എച്ച് ഡി കുമാരസ്വാമിയും സോണിയാഗാന്ധിയും തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ അന്തിമതീരുമാനമുണ്ടായേക്കും. എന്നാല്‍ മന്ത്രിസഭാ രൂപീകരണത്തില്‍ കോണ്‍ഗ്രസുമായി തര്‍ക്കങ്ങളൊന്നുമില്ലെന്ന് എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു. അതേസമയം, ലിംഗായത്ത് വിഭാഗത്തിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ട് സമുദായ നേതാക്കൾ രാഹുൽ ഗാന്ധിക്ക് കത്ത് കൈമാറി.
കര്‍ണാടകയില്‍ ബിജെപിയെ തറപറ്റിക്കാന്‍ വിശ്വാസവോട്ടെടുപ്പ് ദിനം ഒറ്റക്കെട്ടായി നിന്ന കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തില്‍ തുടക്കത്തിലേ തര്‍ക്കങ്ങള്‍ ഉടലെടുക്കുകയാണ്. മന്ത്രിസ്ഥാനങ്ങളെച്ചൊല്ലി ഇരുപാര്‍ട്ടികളിലെയും നേതൃത്വങ്ങള്‍ തര്‍ക്കം തുടങ്ങി. ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകുമ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജി. പരമേശ്വരയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനമെന്നായിരുന്നു പ്രാഥമിക ധാരണ.
കോണ്‍ഗ്രസിന് 20 ക്യാബിനറ്റ് മന്ത്രി സ്ഥാനങ്ങളു ജെഡിഎസിന് 14 ക്യാബിനറ്റ് മന്ത്രിസ്ഥാനങ്ങളും ധാരണയായിരുന്നു. എന്നാല്‍ വിശ്വാസവോട്ടെടുപ്പില്‍ ചാണക്യതന്ത്രങ്ങള്‍ മെനഞ്ഞ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ തന്നെ കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ ആവശ്യപ്പെട്ട് രംഗത്തെത്തി. കൂടുതല്‍ സീറ്റുകള്‍ ജയിച്ചതിനാല്‍ കൂടുതല്‍ സ്ഥാനങ്ങള്‍ വേണമെന്നാണ് ആവശ്യം. ജെഡിഎസും കോണ്‍ഗ്രസും തമ്മില്‍ മുമ്പുണ്ടായിരുന്ന സഖ്യം കയ്‌പേറിയ അനുഭവമായിരുന്നെന്നും ശിവകുമാര്‍ പറഞ്ഞു.