വലിയ ഒച്ചപ്പാടും ആരോപണവും പ്രത്യാരോപണവുമൊക്കെയായി കേരളത്തില്‍ ഒരു തെരഞ്ഞെടുപ്പു കൂടി കടന്നുപോയിരിക്കുന്നു. കേരള സമൂഹം ഒരു ഉത്സവം പോലെ ആഘോഷിച്ചു ഈ തെരഞ്ഞെടുപ്പും. തികച്ചും സമാധാനപരമായിത്തന്നെ ജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും തെരഞ്ഞെടുപ്പില്‍ പങ്കാളികളായി.
ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. എത്രകണ്ടു മുന്നേറും? രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന കാര്യം തന്നെയാണിത്. എന്തായാലും കേരളത്തില്‍ മൂന്നാമതൊരു ശക്തിയായി മാറിയിരിക്കുന്നു ബി.ജെ.പി. രാജ്യം ഭരിക്കുന്ന പാര്‍ട്ടി എന്ന പേരും കരുത്തുമുണ്ട് ബി.ജെ.പി.ക്ക്. അതു പ്രകടമാക്കുന്ന പ്രചാരണം തന്നെ ബി.ജെ.പി. കേരളത്തില്‍ കാഴ്ചവെയ്ക്കുകയും ചെയ്തു. നരേന്ദ്രമോദിയും അമിത്ഷായും പ്രമുഖ ബി.ജെ.പി. നേതാക്കളുമൊക്കെ കേരളമൊട്ടുക്കു ചുറ്റി നടന്ന് പ്രചാരണ കൊടുങ്കാറ്റഴിച്ചു വിടുകയും ചെയ്തു. കോന്നിയില്‍ പ്രസംഗിച്ച മോദി "സ്വാമിയേ ശരണമയ്യപ്പാ' വിളിച്ച് അയ്യപ്പഭക്തരെ ആവേശം കൊള്ളിക്കുകയും ചെയ്തു.
കേരളത്തില്‍ മത്സരരംഗത്തുള്ള രണ്ടു മുന്നണികളാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഐക്യജനാധിപത്യ മുന്നണിയും. രണ്ടു മുന്നണികളാണ് മത്സര രംഗത്തുള്ളതെങ്കിലും യഥാര്‍ത്ഥത്തില്‍ മത്സരം നേതൃപാര്‍ട്ടികളായ സി.പി.എമ്മും കോണ്‍ഗ്രസ്-ഐയും തമ്മില്‍ത്തന്നെയാണ്. രണ്ടു മുന്നണികളും തമ്മില്‍ കേരള ഭരണം കൃത്യമായ ഇടവേളകളില്‍ പടവെട്ടി കൈയടക്കി കൊണ്ടിരിക്കുമ്പോഴാണ് ഒരു മൂന്നാം ശക്തിയായി ബി.ജെ.പി. ഇവിടെ വളര്‍ന്നു തുടങ്ങിയത്.
ഈ വളര്‍ച്ചയ്ക്കിടയില്‍ മഞ്ചേശ്വരത്തും നേമത്തും ബി.ജെ.പി. മറ്റു രണ്ടു മുന്നണികളെയും വെല്ലുവിളിക്കാനും തുടങ്ങി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരള രാഷ്ട്രീയ ചരിത്രത്തിലാദ്യമായി ബി.ജെ.പി. നേമം സീറ്റ് കരസ്ഥമാക്കുകയും ചെയ്തു. പല മത്സരങ്ങളില്‍ മത്സരിച്ചു എപ്പോഴും പരാജയം മാത്രം കൈയില്‍ വാങ്ങിയ ഒ. രാജഗോപാലിന്‍റെ വിജയം ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഒരു വലിയ നേട്ടം തന്നെയായിരുന്നു.
കേരളം മാറിമാറി ഭരിക്കുന്ന രണ്ടു മുന്നണികളെയും തോല്‍പ്പിച്ചു മുന്നില്‍ കയറുക എന്നതാണ് ബി.ജെ.പി. നേരിടുന്ന പ്രധാന വെല്ലുവിളി. ഒരു വശത്ത് ഇടതു മുന്നണിയുടെ തലപ്പത്തുള്ളത് സി.പി.എം. മറുവശത്ത് കോണ്‍ഗ്രസ് ഐ 1957-ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവിഭ്യക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒറ്റയ്ക്കു നിന്നു മത്സരിച്ചാണ് കേരള ഭരണം പിടിച്ചെടുത്തത്.
കൃത്യമായ സംഘടനാ പ്രവര്‍ത്തനത്തിലൂടെയും ജനങ്ങളെ ആകര്‍ഷിക്കുന്ന പുരോഗമന പരിപാടികളിലൂടെയും ജനപിന്തുണ ആര്‍ജിച്ചു തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയത്. 1959 ല്‍ വിമോചന സമരം. പിന്നെ 1960-ല്‍ തെരഞ്ഞെടുപ്പ്. ഇപ്രാവശ്യം കോണ്‍ഗ്രസ് കരുതലോടെ നീങ്ങി. അവര്‍ ഒരു മുന്നണിയുണ്ടാക്കി. കൂട്ടുപിടിച്ചത് പി.എസ്.പി. യെയും മുസ്ലീം ലീഗിനെയും. നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്തു. മുഖ്യമന്ത്രിയായത് പി.എസ്.പി. നേതാവ് പട്ടം താണുപിള്ള.
പിന്നെ 1965 ലെ ഫലപ്രാപ്തിയിലെത്താതിരുന്ന തെരഞ്ഞെടുപ്പ്. അതിനു ശേഷം 1967 ഇ.എം.എസ്. ശക്തമായൊരു മുന്നണി കെട്ടിപ്പടുത്തു. ആ മുന്നണി കോണ്‍ഗ്രസ് മുന്നണിയെ പരാജയപ്പെടുത്തി. പിന്നാലെ, പല രാഷ്ട്രീയ സര്‍ക്കസുകള്‍, പാര്‍ട്ടികള്‍ നേരിട്ട പിളര്‍പ്പുകള്‍, ചെറുതും വലുതുമായ പാര്‍ട്ടികളുടെ വരവും പോക്കും ജനാധിപത്യ കേരളം കണ്ട രാഷ്ട്രീയക്കളികള്‍ എത്രയെത്ര?
രണ്ടു മുന്നണികള്‍ക്കിടയില്‍ ഇടം കണ്ടെത്തി വളരാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ബി.ജെ.പി. യെയും അതിന്‍റെ മുന്നണി എന്‍.ഡി.എ. യും ഏതായാലും ഈ തെരഞ്ഞെടുപ്പിലും ഭരണത്തിനടുത്തെങ്ങും വരില്ലെന്നു തീര്‍ച്ച. പ്രചാരണത്തിന്‍റെ പ്രാരംഭഘട്ടത്തില്‍ നടന്ന സര്‍വ്വേകളിലൊക്കെ കണ്ടത് എന്‍.ഡി.എ. മൂന്ന് സീറ്റ് വരെ നേടാം എന്നതാണ്. നേമം, മഞ്ചേശ്വരം, പാലക്കാട് എന്നിവയാണ് പ്രധാനമായും ബി.ജെ.പി. ലക്ഷ്യം വയ്ക്കുന്ന സീറ്റുകള്‍. കഴക്കൂട്ടം പോലെയുള്ള ചില സീറ്റുകളും ബി.ജെ.പി.ക്ക് പ്രധാനം തന്നെ.
എങ്കിലും ബി.ജെ.പി. കേരള രാഷ്ട്രീയത്തില്‍ ഒരു പ്രധാന ഘടകം തന്നെയായിരിക്കുന്നു. സ്വയം ജയിക്കാനായില്ലെങ്കിലും ഏതെങ്കിലും ശത്രു പാര്‍ട്ടിയെ ജയിപ്പിക്കാനോ തോല്‍പ്പിക്കാനോ ബി.ജെ.പി.ക്ക് കഴിയുന്ന സ്ഥിതിയെത്തിയിരിക്കുന്നു. ഉദാഹരണം ആറന്മുള തന്നെ. പത്തനംതിട്ട ജില്ലയിലെ ആറന്മുളയില്‍ ഇപ്പോഴത്തെ എം.എല്‍.എ. വീണാ ജോര്‍ജ്ജാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി. യു.ഡി.എഫിനു വേണ്ടി കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് കെ. ശിവദാസന്‍ നായരും മത്സരിക്കുന്നു. ബി.ജെ.പി. ക്കുമുണ്ട് സ്ഥാനാര്‍ത്ഥി - ബിജു മാത്യു. ബിജു മാത്യു ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ വിഭാഗക്കാരനാണ്. വീണാ ജോര്‍ജ്ജും ഇതേ വിഭാഗക്കാരി തന്നെ. ഇടതു സ്ഥാനാര്‍ത്ഥിയുടെ വോട്ടില്‍ ഒരു പങ്കു പറ്റിക്കോട്ടേ എന്നു കരുതിയാവണം ബി.ജെ.പി. ഇങ്ങനെയൊരു രാഷ്ട്രീയ നീക്കം നടത്തിയത്.
എന്നാല്‍ ആറന്മുളയില്‍ തെളിയുന്ന ചിത്രം വേറെയാണ്. മണ്ഡലത്തിലെ നല്ലൊരു പങ്കു ബി.ജെ.പി. വോട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശിവദാസന്‍ നായര്‍ക്കു മറിഞ്ഞു എന്നാണു സൂചന. അങ്ങനെയെങ്കില്‍ വീണാ ജോര്‍ജ്ജ് നേരത്തേ പ്രതീക്ഷിച്ചിരുന്ന വിജയത്തെക്കുറിച്ച് ആശങ്ക ഉയരും. ബി.ജെ.പി. യഥാര്‍ത്ഥ മത്സരം കാഴ്ച വച്ചിരുന്നുവെങ്കില്‍ യു.ഡി.എഫ്. പരാജയപ്പെടുകയും ചെയ്യുമായിരുന്നു.
അതുപോലെ തന്നെയാണ് നേമവും. സാധാരണ ഗതിക്ക് ബി.ജെ.പി. സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ നിഷ്പ്രയാസം ജയിക്കേണ്ട സീറ്റാണിത്. ഒ. രാജഗോപാലിന്‍റെ സിറ്റിങ്ങ് സീറ്റ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ നേമം ഉള്‍പ്പെടുന്ന തിരുവനന്തപുരം വന്‍ ഭൂരിപക്ഷത്തോടെ വെട്ടിപിടിച്ചതാണ്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വളരെ മുന്നിലായിരുന്ന ശശി തരൂര്‍ നേമത്തു പിന്നിലായി. ശശി തരൂര്‍ മുന്നിലെത്താത്ത നേമത്തു മുരളി മുന്നിലെത്തുമോ എന്നതാണ് ന്യായമായി ഉയരുന്ന ചോദ്യം.
പക്ഷെ മുരളിക്കു വലിയ സ്വീകരണമാണ് നേമത്തു കിട്ടിയത്. മുരളിക്കു കോണ്‍ഗ്രസ്സിന്‍റെ മുഴുവന്‍ വോട്ടും കിട്ടിയാല്‍ സി.പി.എം സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി ജയിക്കുമെന്നത് സാധാരണ കണക്ക്. മുരളി അതിലും കൂടുതല്‍ പിടിച്ചാലോ? അങ്ങനെ പിടിക്കുന്ന വോട്ടുകള്‍ ബി.ജെ.പി. യുടേതായാലോ? മുരളി ആ ലക്ഷ്യത്തിലേക്കാണെത്തുന്നതെന്ന് മുരളി തന്നെ പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി നേടിയ വോട്ട് തനിക്ക് ഇത്തവണ ഭൂരിപക്ഷം കിട്ടുമെന്നാണ് അദ്ദേഹത്തിന്‍റെ കണക്ക്. അതായത് 13000 വോട്ട്. മെയ് രണ്ടിനു കാണാം.
എന്തായാലും കേരളത്തില്‍ ത്രികോണ മത്സരം ഉണ്ടാക്കാന്‍ പോകുന്ന പൊല്ലാപ്പ് ചില്ലറയാവില്ല. ബി.ജെ.പി.യാവും ഒരു പ്രധാന ഘടകം. സ്വയം ജയിക്കാനാവില്ലെങ്കിലും ജയിപ്പിക്കാനോ തോല്‍പ്പിക്കാനോ ശേഷിയുള്ള പാര്‍ട്ടിയായി മാറുകയാണ് ബി.ജെ.പി.