കോട്ടയം: ചോദ്യം ചെയ്യലും കസ്റ്റഡിയിലുമായി ബിഷപ്പ് ഫ്രാങ്കോയെ പോലീസിന് ആകെ കയ്യില്‍ കിട്ടിയത് 6 ദിവസം. 19 മുതല്‍ 24 വരെ. എന്നിട്ടും കേസിന് സഹായകമായ ഒരു വാക്ക് ഫ്രാങ്കോയുടെ വായില്‍ നിന്നും പോലീസിന് ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ചില മൊഴികളില്‍ ഏതാനും വൈരുദ്ധ്യങ്ങള്‍ കണ്ടതൊഴിച്ചാല്‍ ഫ്രാങ്കോ ആയിട്ട് ഒരു വാക്കിന്റെ സഹായം അന്വേഷണ സംഘത്തിന് നല്‍കിയതായി റിപ്പോര്‍ട്ടില്ല.
പ്രധാനമായും കുറ്റസമ്മതമാണ് പോലീസിന് ആവശ്യമുള്ളത്. ലഭ്യമായ തെളിവുകളും മൊബൈല്‍ ഫോണ്‍ കോളുകളുടെ ലിസ്റ്റും ടവര്‍ ലൊക്കേഷനുകളുടെ രേഖകളും പോലീസ് ഫ്രാങ്കോയുടെ മുമ്പില്‍ നിരത്തി. അതിലൊന്നിലും തനിക്കെതിരെയുള്ള ആരോപണം തെളിയിക്കുന്നതിനുള്ള യാതൊന്നും ഇല്ലെന്നായിരുന്നു ഫ്രാങ്കോയുടെ മറുപടി.
മഠത്തില്‍ ബിഷപ്പ് എത്തിയ ദിവസങ്ങള്‍ കാണിക്കുന്ന സന്ദര്‍ശക ഡയറി കാണിച്ചപ്പോള്‍ അതൊക്കെ ഗൂഡാലോചനയുടെ ഭാഗമായി പരാതി കൊടുക്കാനായി കന്യാസ്ത്രീ തന്നെ എഴുതിയുണ്ടാക്കിയതാണെന്ന മറുവാദമാണ് ഫ്രാങ്കോ ഉയര്‍ത്തിയത്. ആ ഡയറിയില്‍ തന്റെ കൈപ്പടയോ ഒപ്പോ ഉണ്ടോയെന്നും എവിടെയെങ്കിലും അതിഥികള്‍ അല്ലാതെ ആതിഥേയര്‍ സന്ദര്‍ശക ഡയറി പൂരിപ്പിക്കുന്ന സമ്പ്രദായം ഉണ്ടോയെന്നും ബിഷപ്പ് തിരിച്ചു ചോദിച്ചു.
ഫ്രാങ്കോയുടെ പരിശോധനകളില്‍ ഇ സി ജി വ്യതിയാനം തുടര്‍ച്ചയായി ക്രമാതീതമായി നിലനില്‍ക്കുന്നതായാല്‍ പോലീസ് മുറയിലെ ചോദ്യം ചെയ്യലും പോലീസിനെ സംബന്ധിച്ച് റിസ്കാണ്. അതിനാല്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഫ്രാങ്കോയെ പൂട്ടാനാണ് പോലീസ് ലക്ഷ്യമിടുന്നത്.
ശിക്ഷിക്കപ്പെടുന്ന വിധം പൂട്ടിയില്ലെങ്കില്‍ തിരിച്ചിറങ്ങുന്ന ഫ്രാങ്കോ നമ്പി നാരായണന്‍ മോഡല്‍ പണി തിരിച്ചു നല്‍കുമോ എന്ന ഭയവും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ട്.
പക്ഷേ, കൃത്രിമമായിപ്പോലും പോലീസ് തെളിവുകള്‍ ഉണ്ടാക്കാനുള്ള സാധ്യതകള്‍ പോലും മുന്‍കൂട്ടി കണ്ട് കരുതലോടെയാണ് ഫ്രാങ്കോയുടെ നീക്കം. പോലീസ് ഉമിനീരെടുത്തതും രക്ത സാമ്പിള്‍ ശേഖരിച്ചതും ആദ്യ ദിവസം തന്നെ കോടതിയില്‍ പറഞ്ഞു അത് റിക്കോര്‍ഡാക്കി.
ഇന്ന് കസ്റ്റഡി കാലാവധി കഴിഞ്ഞ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ താന്‍ ധരിച്ച വസ്ത്രങ്ങള്‍ പോലീസ് പിടിച്ചുവാങ്ങിയെന്നതായിരുന്നു ഫ്രാങ്കോയുടെ മൊഴി. താന്‍ ധരിച്ച വസ്ത്രങ്ങള്‍ സംഭവം നടന്ന ദിവസത്തേതെന്നു കാണിച്ച് തെളിവായി കോടതിയില്‍ ഹാജരാക്കുന്നത് തടയാനാണ് ഈ നീക്കം.
എന്തായാലും ശാസ്ത്രീയ, സാഹചര്യ തെളിവുകള്‍ നിരത്തി ഫ്രാങ്കോയെ പൂട്ടാന്‍ തന്നെയാണ് പോലീസിന്റെ ശ്രമം. എന്നാല്‍ ഒന്നും പറയില്ല, എന്തും നേരിടാന്‍ തയാറെന്ന നിലപാടിലാണ് ഫ്രാങ്കോ.