പത്തനംതിട്ട: മഴയുടെ സംഹാര താണ്ഡവത്തില്‍ ഒറ്റപ്പെട്ടുപോയ ആറന്മുള, റാന്നി മേഖലകളിലും പത്തനംതിട്ട പ്രദേശങ്ങളിലും സ്ഥിതി ഭയാനകമാംവിധം തുടരുകയാണ്. ആരൊക്കെ, എവിടെയൊക്കെ അകപ്പെട്ടു കിടക്കുന്നു, ആര്‍ക്കൊക്കെ എന്തൊക്കെ സംഭവിച്ചുവെന്ന് ആര്‍ക്കും അറിയാന്‍ കഴിയാത്ത അവസ്ഥയിലാണ് സ്ഥിതിഗതികള്‍.
പല മേഖലകളിലേക്കും ആര്‍ക്കും കടന്നുചെല്ലാന്‍ കഴിയാത്തതാണ് അവസ്ഥ. രക്ഷാ പ്രവര്‍ത്തനത്തിന് സജ്ജരായി രാപകല്‍ രംഗത്തുള്ളവര്‍ക്കും ചെയ്യാനും എത്താനും കഴിയുന്നതിലുമപ്പുറമാണ് കുടുങ്ങിക്കിടക്കുന്നവരുടെ നിലവിളികള്‍.
ഫെയ്സ്ബുക്ക് ലൈവിലും വാട്സ് ആപ്പിലും നിരവധി യാചനകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. പലരും വീടിന്റെ ഓടുകള്‍ പൊളിച്ച് പുരപ്പുറത്തുവരെ കയറിയിരുന്നാണ് രക്ഷിക്കണേയെന്ന നിലവിളികള്‍ ഉയര്‍ത്തുന്നത്.
നിരവധി സ്ത്രീകള്‍ കുട്ടികളെയും പ്രായം ചെന്ന മാതാപിതാക്കളെയുമായി രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി സോഷ്യല്‍ മീഡിയ വഴി സന്ദേശങ്ങള്‍ അയയ്ക്കുകയാണ്. അവിടേയ്ക്ക് എത്തപ്പെടാനുള്ള പരമാവധി പരിശ്രമങ്ങളാണ് രക്ഷാപ്രവര്‍ത്തകര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ഇന്ന് രാവിലെയോടെ മിക്ക ആളുകളുടെയും മൊബൈല്‍ ഫോണുകള്‍ പോലും സ്വിച്ച് ഓഫ് ആയിട്ടുണ്ട്. രണ്ടു ദിവസമായി ഈ മേഖലയില്‍ വൈദ്യുതി ബന്ധം വിശ്ചേദിക്കപ്പെട്ടിരിക്കുന്നതിനാല്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ കഴിയാത്തതും കുടുങ്ങി കിടക്കുന്നവരെ രക്ഷപെടുത്തുന്നതിന് തടസമാണ്.
പലരും സഹായം അഭ്യര്‍ഥിച്ചുകൊണ്ടുള്ള സന്ദേശങ്ങളില്‍ തന്നെ തങ്ങളുടെ മൊബൈല്‍ ചാര്‍ജ്ജ് തീരുകയാണെന്നും പറയുന്നുണ്ട്. അതിനാല്‍ തന്നെ ഇവരെ രക്ഷപെടുത്തിയോ എന്താണ് അവസ്ഥ എന്ന് പോലും അറിയാന്‍ കഴിയാത്തതാണ് സ്ഥിതി.
അതിനാല്‍ തന്നെ വെള്ളം ഇറങ്ങിപ്പോയ ശേഷം മാത്രമേ പത്തനംതിട്ടയിലെ ദുരന്തത്തിന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമാകുകയുള്ളൂ. രോഗികളെയും വാര്‍ധക്യ സംബന്ധമായ അസുഖങ്ങളും മൂലം അവശതയിലായവരെയും രക്ഷപെടുത്താന്‍ പരമാവധി ശ്രമങ്ങള്‍ നടക്കുന്നുണ്ട്.