Advertisment

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഈ സൈന്യത്തെയിറക്കിയത് സര്‍കാരുകളല്ല, നിങ്ങള്‍ പരിഹസിച്ചുകൊണ്ടിരിക്കുന്ന പള്ളീം പട്ടക്കാരനും - വിഴിഞ്ഞം സ്വദേശിയുടെ പോസ്റ്റ്‌ വൈറലായി

author-image
admin
New Update

-  ക്ലിന്റന്‍ എന്‍ സി ഡാമിയന്‍

Advertisment

പ്രളയകാലത്തെ നിശബ്ദ വിപ്ലവകാരികൾ..

തുറന്നെഴുത്തുകൾക്ക് സമയം അതിക്രമിച്ചിരിക്കുന്നു. പ്രളയബാധിത കേരളത്തിനായി മത്സ്യത്തൊഴിലാളികൾ നടത്തിയ ധീരസേവനങ്ങൾക്കിടയിൽ അവർക്ക് കരുത്ത് പകർന്ന ചില നിശബ്ദ വിപ്ലവകാരികളുണ്ട്. അവരെപ്പറ്റി പറഞ്ഞേ മതിയാകു...

വേറെയാരുമല്ല നിങ്ങൾക്ക് പരിഹാസപാത്രങ്ങളായീ മാത്രം തോന്നീടുന്ന പള്ളിയും പട്ടക്കാരനും... പറയണമെന്ന് തോന്നിയതല്ല ,പക്ഷേ പലതരത്തിൽ അടച്ചാക്ഷേപിക്കാൻ തുടങ്ങിയിരിക്കുന്നു. പള്ളിയിലെ ഞായർ കാഴ്ചപ്പണവും സംഭാവനകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നൽകുമെന്ന തീരുമാനത്തെ അതിനു കണക്കുണ്ടോ, മുക്കാനും കക്കാനും തുടങ്ങി എന്നു പരിഹസിക്കുന്നവരോട് ഒന്നേ പറയാനുള്ളു ..

publive-image

നിങ്ങളുടെ ബക്കറ്റുകളെക്കാൾ സേഫാണ് ആ തീരുമാനം. അത് എത്തേണ്ട കരങ്ങളിൽ തന്നെ എത്തിയിരിക്കും. പള്ളിയും പട്ടക്കാരനും എന്തു ചെയ്തു എന്നു ചോദിച്ചാൽ അകലങ്ങളിലെക്കല്ല ഞാൻ വിരൽ ചൂണ്ടുന്നത്.. എന്റെ പള്ളിലേക്ക് ... എന്റെ പള്ളീച്ചനിലേക്ക് .ഒരിക്കലും അവർ ചെയ്തതൊക്കെ പറഞ്ഞു സകല ക്രെഡിറ്റും നേടത്തില്ല . പക്ഷേ എനിക്കു പറഞ്ഞേ പറ്റു.. സകലത്തിനും ദൃക്സാക്ഷി എന്ന നിലയിൽ.

പ്രളയം തീവ്രമുഖംകൈവരിച്ചുകൊണ്ടിരുന്ന വേളയിൽ ഓഗസ്റ്റ് 16 ന് വൈകുന്നേരം വിഴിഞ്ഞം പരിശുദ്ധ സിന്ധുയാത്രാ മാതാ ദേവലായ ഓഫീസ് മന്ദിരത്തിൽ ഇടവക കമ്മിറ്റി മീറ്റിംഗ് നടക്കുന്ന വേളയിൽ ഇടവക വികാരി ഫാദർ ജസ്റ്റിൻ ജൂഡിന് വിഴിഞ്ഞം പോലീസിൽ നിന്നും ഒരു ഫോൺ കോൾ വരുന്നു, പ്രളയബാധിതയിടങ്ങളിലെക്ക് പത്തു വള്ളങ്ങൾ എത്രയും പെട്ടെന്നു തന്നെ അയക്കണമെന്ന്.

publive-image

സുനാമിയുടെ നിമിഷങ്ങളിൽ അഞ്ചുതെങ്ങിലും ഓഖിയുടെ സമയത്ത് പൂന്തുറയിലും സേവനം ചെയ്യ്ത ആ വൈദികൻ തന്റെ അനുഭവ പാഠങ്ങളിൽ നിന്നും ഉന്നത തലങ്ങളിൽ നിന്ന് പോകുന്ന വള്ളങ്ങളുടെയും വള്ളക്കാരുടെയും സംരക്ഷണത്തിനായി ഔദ്യോഗിക ഉത്തരവാക്കി ആ ഫോൺക്കോളിനെ മാറ്റി. അപ്പോൾ സമയം 8 മണി..

പള്ളിയ്ക്ക് സ്വന്തമായി ഒരു അറിയിപ്പ് സംവിധാനമുണ്ട്. ഞങ്ങൾ ഏകജാലകം എന്നതിനെ വിളിക്കുന്നു. ഇടവകയുടെ എല്ലാ അതിർത്തിയിലും വരെ അത് എത്തി നിൽക്കുന്നു. പ്രധാന്യമായും മത്സ്യത്തൊഴിലാളികൾക്ക് നൽകേണ്ട അറിയിപ്പുകളും മറ്റും അതിലൂടെ ഇടവിട്ട് നൽകാറുണ്ട്.

ഓഖി സമയത്ത് ഞങ്ങൾക്ക് തിരിച്ചുവരവുകളുടെ പ്രതീക്ഷകളും വേർപാടുകളും കൃത്യമായി നൽകിയിരുന്നതും ഈ സംവിധാനമാണ്. സാധാരണയായി കമ്മിറ്റിയംഗങ്ങളാണ് അതിലൂടെ അറിയിപ്പുകൾ നൽകിയിരുന്നത്. എന്നാൽ 16ന് രാത്രി എട്ട് മണിയ്ക്ക് അറിയിപ്പ് നൽകിയത് ഇടവക വികാരിയായിരുന്നു.

publive-image

പ്രളയ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി കുറച്ചു വള്ളങ്ങളും മത്സ്യത്തൊഴിലാളികളും ആവശ്യമുണ്ടെന്ന്. അതിന്നു ശേഷം പതിനഞ്ചു മിനിട്ടുള്ളിൽ അച്ചനും കമ്മിറ്റിക്കാരും ഹാർബറിലെക്ക് പോയി .അവർ പ്രതീക്ഷിച്ചത് 10 വള്ളക്കാരെയെങ്കിൽ അവർക്കു മുൻപിൽ എന്തിനും തയ്യാറായി നിന്നത് 50 വള്ളങ്ങളും അതിലെ ആൾക്കാരും. ഓർക്കുക വെറും പതിനഞ്ചു മിനിട്ടിനകത്താണ് അവർ സർവ്വ ഒരുക്കങ്ങളും നടത്തി സന്നിഹിതരായത്.ഏതൊരു സൈന്യത്തെയും കവച്ചു വയ്ക്കുന്നതു പോലെ.

ജില്ലാ ഭരണകൂടവും പോലീസും ഒരുക്കിയ ലോറികളിൽ കയറുന്നതിന്നു മുൻപ് വള്ളങ്ങളിൽ പെയിന്റുകൊണ്ട് വിഴിഞ്ഞം എന്നെഴുതി നമ്പരുകൾ ഇട്ടു വിട്ടു. പോകുന്നവരുടെ പേരും മൊബൈൽ നമ്പറും ലോറി നമ്പറും ഡ്രൈവറിന്റെ നമ്പറും ഉൾപ്പെടെ സകല വിവരങ്ങളും അവർ കുറിച്ചെടുത്തു. ലോറികൾക്ക് ദൗർലഭ്യതയുണ്ടാതിനാൽ 20 വള്ളങ്ങളെ മാത്രമേ അയ്ക്കാനായുള്ളു. അടിയന്തര ഉപയോഗത്തിന് 2000 രൂപ പള്ളി തന്നെ ഒരോ വള്ളത്തിനും നൽകി.

രാത്രി മൂന്നരയ്ക്ക് അവസാന വള്ളത്തെയും യാത്രയാക്കീട്ടാണ് ഞങ്ങളുടെ പള്ളീലച്ചൻമാരും കമ്മിറ്റിയംഗങ്ങളും ജനങ്ങളും വീടുകളിൽ പോയത്. പിറ്റേന്ന് തുറമുടക്കമായിരുന്നു. ആരും കടലിൽ പോയില്ല. ദുരിതങ്ങളിൽ അകപ്പെട്ടു പോയ തങ്ങളുടെ കൂടപ്പിറപ്പുകൾക്കായി അവർ രണ്ടു ദിവസങ്ങൾ വറുതിയില്ലാക്കിയിരുന്നു.

publive-image

ഒന്ന് ഓർക്കുക ഏറ്റവുമധികം മത്സ്യം ലഭിക്കുന്ന സീസൺ സമയത്താണ് തങ്ങളുടെ തൊഴിലും വേതനങ്ങളും കളഞ്ഞ് അവർ രക്ഷാപ്രവർത്തനിറങ്ങിയത്. രക്ഷാപ്രവർത്തനത്തിനായി നിരവധി സന്ദേശങ്ങൾ കേഴുന്ന വേളയിൽ പള്ളി തന്നെ പോയവരുടെ ലിസ്റ്റ് പുറത്തു വിട്ടു. മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. അവരുടെ പ്രശ്നങ്ങൾ കേട്ട് ആശ്വസിപ്പിച്ചു.

അവസാനം അവരുടെ മടക്കയാത്രകൾ കീറാമുട്ടികളായിടുന്നുവെന്ന് ആദ്യമെത്തിയവർ പറഞ്ഞപ്പോൾ കുറച്ചു പാരിഷ് കമ്മിറ്റിക്കാരെ ചുമതലപ്പെടുത്തി അയച്ചു. അതിനോടപ്പം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങളും ഒപ്പം കൊടുത്തുവിട്ടു. അവരുടെ മടക്കയാത്രയ്ക്ക് വള്ളം കെട്ടാൻ വടം വാങ്ങാനും അവർക്കു ഭക്ഷണം നൽകാനും പള്ളി തന്നെ ഇറങ്ങേണ്ടി വന്നു.

രക്ഷാപ്രവർത്തിന് 21 വയസ്സുള്ള റോബിൻ മുതൽ 65 വയസ്സുള്ള സംഘടിപ്പിക്കുന്നതിൽ പള്ളിയുടെ പങ്ക് വലുതാണ്.. എന്റെ ഇടവകയെപ്പോലെ തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ 12 തീരദേശഇടവകകൾ രക്ഷാപ്രവർത്തനത്തിൽ കരം കോർത്തു നിന്നു. തീരശ്ശീലയ്ക്കു മുൻപിൽ വരാതെ കുറച്ചു മനുഷ്യർ വളരെധികം തങ്ങളുടെ സമയവും സേവനവും നൽകുന്നുണ്ട് ഒരു നിശബ്ദ വിപ്ലവകാരികളെപ്പോലെ..

publive-image

അവർക്കെതിരെ നിങ്ങൾ വിരൽ ചൂണ്ടുമ്പോൾ നിങ്ങളുടെ ബാക്കിയുള്ള വിരലുകൾ നിങ്ങളോട് തന്നെ പറഞ്ഞീടുന്നു... നിങ്ങളെക്കാൾ ഒത്തിരിയവർ ചെയ്യ്തുകഴിഞ്ഞെന്നും നിങ്ങളെക്കാൾ ഏറെ മുന്നിലാണെന്ന സത്യവും.. ഓർത്തീടുമ്പോൾ അഭിമാനമാണ് എന്റെ വിഴിഞ്ഞം ജനതയും പള്ളിയെയും...

പിൻകുറിപ്പ് : എല്ലാവരും വന്നു ചേർന്നിട്ട് ഞങ്ങൾ ഒരുമിച്ച് ഒരു വൻ സ്വീകരണം നൽകുന്നുണ്ട്. ഒരു ആഘോഷമായ ആദരിക്കൽ.....സ്വാതന്ത്ര്യ ദിന കുർബ്ബാന വേളയിൽ ജസ്റ്റിൻ ജൂഡിനച്ചൻ പ്രസംഗത്തിനടയ്ക്ക് പറഞ്ഞു വച്ചത് ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നുണ്ട്..

സമത്വം എന്നത് ഞാൻ ദർശിക്കുന്നത് ഈ അൾത്താരയിൽ നിന്ന് നിങ്ങളെ നോക്കുമ്പോഴാണ്..... വീണ്ടും ഉറക്കെ പറഞ്ഞീടുന്നു.. ഈ പള്ളിയും കടലും ഈ ജനതയും എനിക്കെന്നും പവിഴ മുത്തുകളാണ്...

 

Advertisment