തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ലിഗയുടെ മരണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അവകാശ വാദങ്ങള്‍ ഖണ്ഡിച്ചുകൊണ്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ പ്രസ് സെക്രട്ടറിയായിരുന്ന പി റ്റി ചാക്കോയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ലിഗയുടെ മരണം: ഇങ്ങനെ പറയരുത് മുഖ്യമന്ത്രീീീീ
ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ വിദേശവനിത ലിഗയുടെ സഹോദരി ഇല്‍സയും ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രുവും മുഖ്യമന്ത്രിയുടെ ഓഫീസിലോ നിയമസഭയിലോ എത്തി തന്നെ കാണാന്‍ ശ്രമിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റ്..തെറ്റ്.. തെറ്റ് !
ഇല്‍സ, ആന്‍ഡ്രൂസ് എന്നിവരും അവരോടൊപ്പം ഉണ്ടായിരുന്ന ജ്വാല ഫൗണ്ടേഷന്‍ സ്ഥാപക അശ്വതി നായരും മുഖ്യമന്ത്രിയെ കാണാന്‍ നടത്തിയത് ഭഗീരഥ ശ്രമം. ലിഗയെ കാണാതായ അന്നു മുതല്‍ ഒരു നിഴല്‍ പോലെ കൂടെ നിന്നത് അശ്വതിയാണ്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ചയ്‌ക്ക് ശ്രമിച്ചതും അശ്വതിയാണ്. കൂടിക്കാഴ്‌ചയ്‌ക്ക് അനുമതി തേടിയതുമായി ബന്ധപ്പെട്ട് അശ്വതിക്കു കള്ളം പറയേണ്ട ആവശ്യമില്ല.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ചയ്‌ക്കുള്ള അപ്പോയിന്റ് നല്‌കുന്നത് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനാണ്. അദ്ദേഹത്തിന്റെ നമ്പര്‍ 9447517775. അശ്വതി ആദ്യം ശ്രമിച്ചത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജനെ ബന്ധപ്പെടാനാണ്.
അദ്ദേഹം സുഖമില്ലാതെ ഓഫീസില്‍ വരാതിരുന്നതുകൊണ്ടാണ് മാര്‍ച്ച് 22ന് രവീന്ദ്രന്റെ നമ്പറില്‍ വിളിച്ചത്. നിയമസഭ നടക്കുന്ന സമയമായതിനാല്‍ പിറ്റേ ദിവസം രാവിലെ അസംബ്ലിയില്‍ വരാന്‍ രവീന്ദ്രന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ഇവര്‍ മൂന്നു പേരും കൂടി 23 ന് രാവിലെ 9 മണി മുതല്‍ രവീന്ദ്രനെ വിളിക്കുന്നു. അദ്ദേഹം ഫോണ്‍ എടുക്കുന്നില്ല. അവര്‍ പത്തുമണിയോടെ നിയമസഭാ പരിസരത്തെത്തി. തുടര്‍ന്നും രവീന്ദ്രനെ വിളിക്കുന്നു. 11.30 വരെ തുടര്‍ച്ചയായി വിളിച്ചുകൊണ്ടിരുന്നു.
നിയമസഭയുടെ സെക്യൂരിറ്റി മുന്നില്‍ പേരു രജിസ്റ്റര്‍ ചെയ്‌ത് അകത്തു കടക്കാന്‍ ശ്രമം തുടരുന്നു.
്‌അപ്പോഴേക്കും അവരുടെ മുന്നിലൂടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയി. അശ്വതിയും സംഘവും തങ്ങളുടെ കാറില്‍ മുഖ്യമന്ത്രിയുടെ കാറിന്റെ പിന്നാലെ പാഞ്ഞു. സെക്രട്ടേറിയറ്റില്‍ വച്ച് മുഖ്യമന്ത്രിയെ കാണാമെന്നായിരുന്നു അവരുടെ പ്രതീക്ഷ. അവര്‍ രവീന്ദ്രനെ വിളിച്ചുകൊണ്ടിരുന്നു. ഇത്തവണ അദ്ദേഹം ഫോണെടുത്തു.
മുഖ്യമന്ത്രിയെ ഇനി കാണാനാവില്ലെന്നും അദ്ദേഹം കൊച്ചിക്കു പോകുകയാണെന്നും രവീന്ദ്രന്‍ അറിയിച്ചു. രാത്രിയില്‍ കാണാന്‍ പറ്റുമോയെന്നു തിരക്കിയിപ്പോള്‍ നടക്കില്ലെന്നായിരുന്നു മറുപടി.
ഇല്‍സയും ആന്‍ഡ്രുവും മുഖ്യമന്ത്രിയുടെ ഓഫീസിലോ വീട്ടിലോ എത്തിയില്ല എന്നത് സാങ്കേതികമായി ശരിയാണ്.
അവരെ അവിടെ എത്താന്‍ സമ്മതിച്ചില്ല എന്നതല്ലേ ശരി? അങ്ങനെ സമ്മതിക്കാതിരുന്ന ഉദ്യോഗസ്ഥനെതിരേ നടപടി എടുക്കുകയല്ലേ മുഖ്യമന്ത്രി ചെയ്യേണ്ടത്? മാര്‍ച്ച് 22ലേയും 23ലേയും രവീന്ദ്രന്റെ കോള്‍ ലിസ്‌റ്റ് പരിശോധിച്ചാല്‍ മാത്രം മതി സത്യം തെളിയാന്‍. നിയമസഭയിലെ സെക്യൂരിറ്റി രജിസ്റ്റര്‍ പരിശോധിച്ചാലും കാര്യം ്‌വ്യക്തമാകും.
ഏതു പാതിരാത്രിക്കും ഏതു കൊച്ചുവെളുപ്പിനും ആരെയും കാണാന്‍ തുറന്നിട്ട വാതിലുമായി ഒരു മുഖ്യമന്ത്രി കേരളം ഭരിച്ചിരുന്നു എന്ന കാര്യം സന്ദര്‍ഭവശാല്‍ ഓര്‍ത്തുപോകുന്നു.