കൊല്ലം: അഴിമതിക്കെതിരെ നിലകൊള്ളുന്നുവെന്ന് പ്രചരിപ്പിക്കുന്ന സി പി ഐയ്ക്ക് തലവേദനയാണ് സി ദിവാകരന്റെ പ്രസ്താവന. തിരുവനന്തപുരം 'ലോക്സഭാ സീറ്റ് വില്‍പ്പന' പാര്‍ട്ടിയുടെ കൂട്ടുത്തരവാദിത്വത്തില്‍ നടന്ന കാര്യമാണെന്നും അതിനു തന്നെ മാത്രം പ്രതിയാക്കിയത് ശരിയായില്ലെന്നുമാണ് പാര്‍ട്ടി കോണ്‍ഗ്രസിനെത്തിയ സി ദിവാകരന്‍ പറഞ്ഞത്.
പേമന്റ്റ് സീറ്റ് വിവാദത്തിന്റെ പേരിലാണ് ദിവാകരനെ ദേശീയ നിര്‍വ്വാഹക സമിതിയില്‍ നിന്ന് പുറത്താക്കിയത്. ഇതോടെ ലോക്സഭാ സീറ്റ് വില്‍പ്പനയും പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചയാകും.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് തങ്ങള്‍ക്ക് മത്സരിക്കാന്‍ കിട്ടിയ സീറ്റ് ഒരു സ്ഥാനാര്‍ഥിയ്ക്ക് മത്സരിക്കാനായി വിറ്റ് പണം വാങ്ങിയെന്ന കേസില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി കോടതി കയറുന്നത്. അതും ദേശീയ പാര്‍ട്ടി പദവി വഹിച്ചിരുന്ന ഒരു ഇടത് പാര്‍ട്ടിയാണെന്നതാണ് അതിലേറെ നാണക്കേട്.
ഒടുവില്‍ ആരോപണം സി പി ഐയ്ക്ക് ശരിവയ്ക്കേണ്ടി വന്നു. അതിന്റെ പേരിലായിരുന്നു തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന സി ദിവാകരനെ പാര്‍ട്ടി തരംതാഴ്ത്തിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശശി തരൂരിനെതിരെ മത്സരിക്കാന്‍ ഡോ. ബെന്നറ്റ് എബ്രാഹത്തിന് ഇടത് മുന്നണി തങ്ങള്‍ക്കനുവദിച്ച സീറ്റ് സി പി ഐ മറിച്ചു വിറ്റുവെന്നായിരുന്നു കേസ്.
സംഭവം ലോകായുക്തയിലെത്തുകയും അമിക്കസ് ക്യൂറി അന്വേഷണം നടത്തുകയും ചെയ്തു. ഇതിന്റെ പേരില്‍ ദിവാകരന് പുറമേ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം രാമചന്ദ്രന്‍ നായര്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി എന്നിവര്‍ക്കെതിരെയും നടപടി സ്വീകരിച്ചിരുന്നു.
എന്നാല്‍ അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന പന്ന്യന്‍ രവീന്ദ്രനെതിരെ നടപടി ഉണ്ടായില്ല.