കൊച്ചി: ഷുഹൈബ് വധക്കേസ് സിബിഐക്ക് വിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിലാണ് അപ്പീൽ സമർപ്പിക്കുക. കുറ്റപത്രം തയ്യാറാക്കുന്ന ഘട്ടത്തിലേക്ക് പോലീസ് അന്വേഷണം നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് കോടതി വിധിയുണ്ടായിരിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും.
കേസ് ഡയറി പരിശോധിക്കാതെയാണ് സിംഗിൾ ബെഞ്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന വാദവും സർക്കാർ ഉന്നയിക്കും. കേസ് എടുക്കാൻ സി.ബി.ഐ ഡയറക്ടറോട് നിർദേശിക്കാൻ സിംഗിൾ ബെഞ്ചിനു അധികാരമില്ലെന്നാണ് സർക്കാർ വാദം.
സ്റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹന്‍ ആയിരിക്കും കേസ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുക. സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകള്‍ ചൂണ്ടിക്കാട്ടിയായിരിക്കും സംസ്ഥാനസര്‍ക്കാര്‍ ഡിവിഷന്‍ബെഞ്ചിനെ സമീപിക്കുക.
ഷുഹൈബിന്റെ കൊലപാതകം കഴിഞ്ഞിട്ട് 25ദിവസം മാത്രമേ കഴിഞ്ഞിട്ടുള്ളൂ. അതിനിടയില്‍ കേസിലെ 11 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം നല്ലരീതിയില്‍ മുന്നോട്ടുപോയിട്ടുണ്ട്. ഫലപ്രദമായ അന്വേഷണം ഉത്തരമേഖലാ എഡിജിപി മേല്‍നോട്ടത്തില്‍ നടക്കുകയാണ്. ആ സാഹചര്യത്തില്‍ കേസ് സിബിഐക്ക് കൈമാറിയിരിക്കുന്ന സിംഗിള്‍ ബെഞ്ചിന്റെ നടപടി ശരിയല്ലെന്നും അപക്വമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുക.