കോട്ടയം : കനത്ത മഴയിൽ സംസ്ഥാനത്തിന്റെ നൂറുകണക്കിന് ഗ്രാമങ്ങളും നഗരങ്ങളും വെള്ളത്തിനടിയില്‍ . വ്യാപകമായ കെടുതികളാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്.
മരം വീണും വെള്ളം കയറിയും റോഡ്, റെയിൽ ഗതാഗതം സംസ്ഥാനത്ത് ഏതാണ്ട് ഭാഗികമായി തടസ്സപ്പെട്ടു. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്.
മൂഴിയാർ, മണിയാർ അണക്കെട്ടുകൾ തുറന്നിട്ടുണ്ട്. എറണാകുളം കുട്ടമ്പുഴയിൽ ചപ്പാത്ത് മുങ്ങിയതു മൂലം യാത്രാസൗകര്യം കിട്ടാതെ പുളിയനാനിക്കൽ ടോമി (55) മരിച്ചു.
ചെറുതോണിയില്‍ വീട് തകര്‍ത്ത കാട്ടാന കിണറ്റിനുള്ളില്‍ തലകുത്തിവീണ് ചെരിഞ്ഞു . ഈ ആനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ജെസിബി മറിഞ്ഞ് യുവാവും മരിച്ചു. കൈതപ്പാറ കുളമ്പേൽ ജോബിഷ് ചാക്കോ ( 28 )ആണ് മരിച്ചത്.
തിരുവനന്തപുരം മുതൽ തൃശൂർ വരെ എട്ടു ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പലയിടത്തും ഉരുൾപൊട്ടി. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പുയർന്നു.
ആലപ്പുഴ തുറവൂർ തീരദേശ പാതയിലും എറണാകുളം മുളന്തുരുത്തിയിലും റെയിൽവേ ട്രാക്കിൽ മരം വീണതിനാൽ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെള്ളക്കെട്ടാണ്.
ആലുവ മണപ്പുറം വെള്ളത്തിൽ മുങ്ങി. കുട്ടനാട് കൈനകരിയിൽ രണ്ടിടങ്ങളിൽ മടവീണ് അഞ്ഞൂറ് ഏക്കറോളം സ്ഥലത്തെ കൃഷി നശിച്ചു. ഇടുക്കി തൊടുപുഴയ്ക്കു സമീപം പൂമാലയിൽ ഉരുൾപൊട്ടി കൃഷിയിടം നശിച്ചു.