പാലാ∙ രാജ്യസഭാ വിഷയത്തില്‍ ഉള്‍പ്പെടെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി രംഗത്ത്.ചിലർ വല്യേട്ടൻ മനോഭാവം കാണിച്ചപ്പോഴാണ് കേരളാ കോണ്‍ഗ്രസ് മുന്നണി വിട്ടതെന്നും അന്നു വിട്ടുപോകാനുള്ള കാരണം ഇപ്പോൾ ഇല്ലാതായാതിനാലാണ് തിരികെയെത്തിയതെന്നും കെ എം മാണി പറഞ്ഞു.
ഇനിയും യുഡിഎഫിൽ പാർട്ടിയോടു പരിഗണന കുറഞ്ഞാൽ പ്രതികരിക്കും. കേരള കോൺഗ്രസിനു പ്രതികരണശേഷി ഒരിക്കലും നഷ്ടപ്പെടില്ല. ഇടതുമുന്നണിയിൽ ചേരാൻ കേരള കോൺഗ്രസിന്റെ ഭാഗത്തു നിന്നു ശ്രമമുണ്ടായില്ലെന്നും മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസിനു രാജ്യസഭാസീറ്റ് നല്‍കിയതില്‍ വി.എം.സുധീരനുള്ള എതിര്‍പ്പ് വ്യക്തിപരം മാത്രമാണ്. ക്രിസ്ത്യന്‍–മുസ്‍ലിം മുന്നണിയാണെന്നു തോന്നുന്നെങ്കില്‍ സുധീരന്‍ എന്തിനാണു യുഡിഎഫില്‍ തുടരുന്നതെന്നും മാണി ചോദിച്ചു.
രാജ്യസഭാസീറ്റുമായി ബന്ധപ്പെട്ട പ്രശ്നം കോണ്‍ഗ്രസിനെ തളര്‍ത്തില്ല. സഖ്യകക്ഷികള്‍ ശക്തിപ്പെടുമ്പോള്‍ യുഡിഎഫ് ശക്തമാകും. അപ്പോള്‍ കോണ്‍ഗ്രസും കരുത്തുനേടും.
രാജ്യസഭാ സീറ്റ് ഏറ്റെടുക്കാൻ ജോസ്.കെ.മാണിക്കു കാര്യമായ താൽപര്യമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ പാർട്ടി ഒന്നടങ്കം ആവശ്യപ്പെട്ടപ്പോൾ സമ്മതിക്കുകയായിരുന്നു.
കേരള കോൺഗ്രസ് പുറത്തു നിന്നു വന്നുകയറിയ മൂന്നാം കക്ഷിയല്ല. തങ്ങൾക്ക് അവകാശവാദം ഉന്നയിക്കാവുന്ന സീറ്റാണ് ഇപ്പോൾ വിട്ടുതന്നിരിക്കുന്നത്. ഇത് ആരുടെയും ഔദാര്യമായി കണക്കാക്കേണ്ടെന്നും മാണി പറഞ്ഞു.
രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ടു ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനു മുൻപ് ധാരണയൊന്നുമുണ്ടായിരുന്നില്ല. ശരിയായ തീരുമാനമെടുക്കാൻ അധികസമയമൊന്നും വേണ്ട.
അതുകൊണ്ടാണു ഉപതിരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ ഇത്തരത്തിൽ മടങ്ങിവരാനായത്. യുഡിഎഫ് രൂപീകരണത്തിനു തന്നെ നേതൃത്വം വഹിച്ച പാർട്ടിയാണു കേരള കോൺഗ്രസ് - മാണി പറഞ്ഞു.