തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയാന്‍ കോടിയേരി ബാലകൃഷ്ണന്‍ തീരുമാനിച്ചതോടെ ഇന്നു രാവിലെ സെക്രട്ടറിയേറ്റ് യോഗത്തിനു മുമ്പായി ഇന്നു അവയ്‌ലബിള്‍ പോളിറ്റ് ബ്യൂറോ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് കോടിയേരി മാറുമ്പോള്‍ പകരമാര് എന്ന ചോദ്യം ഉയര്‍ന്നത്. കോടിയേരി തന്നെയാണ് എ വിജയരാഘവന്റെ പേര് മുമ്പോട്ടുവച്ചത്.
പാര്‍ട്ടിയില്‍ നിരവധി സീനിയര്‍ നേതാക്കള്‍ ഉള്ളപ്പോള്‍ തന്നെ എ വിജയരാഘവന്റെ പേര് കോടിയേരി നിര്‍ദേശിച്ചത് ഏതെങ്കിലും ഒരു സാഹചര്യത്തില്‍ തനിക്ക് തിരികെ വരാനുള്ള ഒരു അവസ്ഥയുണ്ടായാല്‍ മാറാന്‍ പറ്റുന്ന ഒരാള്‍ എന്ന നിലയില്‍ തന്നെയാണ്. അതുകൊണ്ടു തന്നെയാണ് കണ്ണൂരില്‍ നിന്നുള്ള ഒരാളുടെ പേര് തന്റെ പിന്‍ഗാമിയായി വരാതിരിക്കാന്‍ കോടിയേരി പ്രത്യേകം ശ്രദ്ധവച്ചത്.
നിലവില്‍ കേരളത്തില്‍ നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങളായ എംഎ ബേബി, എസ് രാമചന്ദ്രന്‍പിള്ള എന്നിവര്‍ തിരുവനന്തപുരം കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇവര്‍ നേതൃത്വത്തില്‍ വന്നാല്‍ കോടിയേരിക്ക് ഈ സ്ഥാനത്തേക്ക് പിന്നെ ഒരു മടക്കമുണ്ടാകാനിടയില്ല. അതുകൊണ്ട് അവരിരുവരുടെയും പേരുകള്‍ വരാതിരിക്കാന്‍ കോടിയേരി പ്രത്യേക ശ്രദ്ധയെടുത്തു.
എന്നാല്‍ മുഖ്യമന്ത്രിയുടെ മനസില്‍ കേന്ദ്രകമ്മറ്റിയംഗം കൂടിയായ എംവി ഗോവിന്ദന്റെ പേരായിരുന്നു ഉണ്ടായിരുന്നതെന്നാണ് സൂചന. നേരത്തെ കോടിയേരി ചികിത്സയ്ക്കായി വിദേശത്തു പോയപ്പോള്‍ പാര്‍ട്ടി സെന്ററിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത് എംവി ഗോവിന്ദനായിരുന്നു. എന്നാല്‍ ഗോവിന്ദന്റെ പേര് കോടിയേരി മനപ്പൂര്‍വ്വം ഒഴിവാക്കി.
മന്ത്രി ഇപി ജയരാജനും സെക്രട്ടറി സ്ഥാനത്തില്‍ കണ്ണുള്ള ആളായിരുന്നു. പക്ഷേ തന്റെ പിന്‍ഗാമിയായി ഇനി ഒരു കണ്ണൂരുകാരന്‍ വേണ്ട എന്നു കോടിയേരി ചിന്തിച്ചതിലുള്ള യുക്തി ഇനിയും പലര്‍ക്കും പിടികിട്ടിയിട്ടില്ല.
1964ന് ശേഷം സിഎച്ച് കണാരന്‍, എകെ ഗോപാലന്‍, ഇകെ നായനാര്‍,വിഎസ് അച്യുതാനന്ദന്‍, ചടയന്‍ ഗോവിന്ദന്‍, പിണറായി വിജയന്‍ എന്നിവരാണ് കോടിയേരിയുടെ മുന്‍ഗാമികള്‍. ഇവരില്‍ സിഎച്ച് കണാരനും വിഎസും മാത്രമാണ് കണ്ണൂരിന് പുറത്തുനിന്നും പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്. നേരത്തെ ഇഎംഎസും അവിഭക്ത പാര്‍ട്ടിയുടെ സെക്രട്ടറി സ്ഥാനത്ത് എത്തിയിട്ടുണ്ട്.
എന്തായാലും സിപിഎമ്മിലെ കണ്ണൂര്‍ നേതാക്കളുടെ അപ്രമാദിത്വം അവസാനിപ്പിക്കണെമെന്ന ആഗ്രഹം പല നേതാക്കള്‍ക്കും ഉണ്ടായിരുന്നു. വിജയരാഘന്‍ വരുന്നതോടെ അതിനു തുടക്കമായെന്നും ചില പാര്‍ട്ടി നേതാക്കളെങ്കിലും കരുതുന്നു.