കൊല്ലം : നൊന്ത് പെറ്റ മകനെ താലോലിച്ച കൈകള്‍ കൊണ്ട് ശ്വാസംമുട്ടിച്ചു ജീവനെടുത്ത അമ്മയുടെ വാക്കുകള്‍ തികഞ്ഞ നിസംഗതയോടെ. എല്ലാം ചെയ്തിട്ടും മകന്‍ ആ കയ്യില്‍ കിടന്ന് പിടഞ്ഞു വീണിട്ടും ഒരു അമാന്തവുമില്ലാതെ മകന്‍റെ മൃതദേഹത്തിന് അടുത്തുള്ള വീട്ടില്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ കഴിഞ്ഞുകൂടി. ഭര്‍ത്താവും ബന്ധുക്കളും മകനെ തിരക്കിയപ്പോള്‍ ഒരു ഭാവഭേദവുമില്ലാതെ അവര്‍ക്കൊപ്പം കൂടി.
ഒടുവില്‍ പിടിയിലായി പോലീസിനോട് കാര്യങ്ങള്‍ വിവരിക്കുമ്പോഴും ആ അമ്മയുടെ മുഖത്ത് യാതൊരു സങ്കോചവുമില്ല. കൊല്ലത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ജിത്തു ജോബിയെ കൊലപ്പെടുത്തിയത് താന്‍ തനിച്ചാണെന്ന് പോലീസിന് മൊഴി നല്‍കിയ അമ്മ ജോമോള്‍ ഇപ്പോള്‍ അറസ്റ്റിലായി പോലീസ് കസ്റ്റഡിയില്‍ കഴിയുകയാണ്.
സ്വത്ത് സംബന്ധിച്ച് മകന്‍ തന്നെ കളിയാക്കിയതിനെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ജോമോള്‍ പോലീസിനോട് പറഞ്ഞത്.
അമ്മയെ ധിക്കരിച്ച് ഭര്‍ത്താവിന്റെ വീട്ടില്‍ പോയത് പ്രകോപനമായി
നെടുമ്പന കുരീപ്പള്ളി സെബദിയില്‍ ജോബ് ജി. ജോണിന്റെ മകന്‍ ജിത്തു ജോബിനെ (14) ബുധനാഴ്ച വൈകിട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് മുതല്‍ കാണാതായ ജോബിന്റെ മൃതദേഹം വീടിന് സമീപത്തെ വാഴത്തോപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തീയിടുകയായിരുന്നു. രണ്ട് സ്ഥലങ്ങളില്‍ വെച്ചാണ് മൃതദേഹത്തിന് തീയിട്ടത്. കഴുത്തും രണ്ടു കൈകളും കാലുകളിലും വെട്ടേറ്റ നിലയിലായിരുന്നു. ഇതിന് പുറമെ കാല്‍ പാദം വെട്ടിമാറ്റിയ നിലയിലുമായിരുന്നു.
ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് പറഞ്ഞതുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് ജയമോളുടെ മൊഴി. സ്വത്ത് നല്‍കില്ലെന്ന് അമ്മൂമ്മ പറഞ്ഞതായി ജിത്തു അറിയിച്ചു. ഇതോടെ മകന്റെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപാതകം നടത്തിയെന്നാണ് ജയമോളുടെ മൊഴി.
ജയമോള്‍ക്ക് കളിയക്കല്‍ സഹിക്കാന്‍ കഴിയുമായിരുന്നില്ലെന്ന് ഭര്‍ത്താവ്
ഒരു വര്‍ഷമായി അസാധാരണ മാനസീകാവസ്ഥ കാട്ടുന്ന ജയമോള്‍ക്ക് കളിയക്കല്‍ സഹിക്കാന്‍ കഴിയുമായിരുന്നില്ലെന്ന് ഭര്‍ത്താവ് പറയുന്നു . മകന്‍ ജിത്തു എപ്പോഴും അങ്ങിനെ ചെയ്ത് മാതാവിനെ പ്രകോപിപ്പിക്കുകയും ചെയ്യുമായിരുന്നു. മക്കളും താനും വീട്ടില്‍ നിന്നും പോയി കഴിഞ്ഞാല്‍ ഇവര്‍ നിശബ്ദയാകാറുണ്ട്.
പലപ്പോഴും വരും കാലത്തെക്കുറിച്ച് ഓര്‍ത്ത് ആശങ്കപ്പെടുമായിരുന്ന ജയമോള്‍ കളിയാക്കിയപ്പോള്‍ മകനെ തീയില്‍ തള്ളിയിട്ടെന്നാണ് ഇവര്‍ തന്നോട് പറഞ്ഞതെന്ന് ഭര്‍ത്താവ് ജോബ് പറഞ്ഞു. സംഭവദിവസം ജോലി കഴിഞ്ഞ് വൈകിട്ട് വന്നപ്പോള്‍ മകനെക്കുറിച്ച് ചോദിച്ചപ്പോള്‍ അവന്‍ കടയില്‍ പോയെന്നാണ് പറഞ്ഞത്.
ഭര്‍ത്താവ് മകനെ അന്വേഷിച്ച് ഇറങ്ങിയപ്പോള്‍ വിലക്കി
താന്‍ പോയി വിളിച്ചു കൊണ്ടു വരാമെന്ന് പറഞ്ഞപ്പോള്‍ അടുത്തല്ലേ അവന്‍ വന്നോളുമെന്നും പറഞ്ഞു. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും മകനെ കാണാന്‍ കഴിയാതെ വന്നതോടെ കാണ്മാനില്ലെന്ന് കാണിച്ച് പരാതി നല്‍കുകയായിരുന്നെന്ന് ഇയാള്‍ പറഞ്ഞു. പിന്നീട് ഭാര്യ തന്നോട് എല്ലാം പറയുകയും ചെയ്തതായി ഇയാള്‍ ചാനലുകളോട് വ്യക്തമാക്കി.
പോലീസിന് പിന്നെയും സംശയങ്ങള്‍ ബാക്കി
എന്നാല്‍ ഇവരുടെ വീട്ടില്‍ നിന്നും ഏറെ ദൂരെയുള്ള കുടുംബവീട്ടിലെ പറമ്പിലേക്ക് കൂറ്റന്‍ മതിലും മറ്റും താണ്ടി ഇവര്‍ തനിച്ച് മൃതദേഹം കൊണ്ടുപോയെന്ന വാദം ഇപ്പോഴും പോലീസ് സംശയത്തോടെയാണ് വീക്ഷിക്കുന്നത്. 14 വയസ്സുള്ള നല്ല നീളവും ആരോഗ്യവും 60 കിലോയോളം ഭാരവുമുള്ള കുട്ടിയുടെ മൃതദേഹം ജയമോള്‍ തനിച്ച് എടുത്തു കൊണ്ടുപോയെന്നത് വിശ്വസിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
രണ്ട് സ്ഥലത്ത് വച്ചാണ് മൃതദേഹം കത്തിച്ചത്. വീടിന് പിന്നിലും സമീപത്തെ റബര്‍ തോട്ടത്തിലുമായാണ് മൃതദേഹം കത്തിച്ചത്. കത്തിച്ച മൃതദേഹം രണ്ട് ദിവസം പോയി പരിശോധിച്ചതായി അന്വേഷണത്തില്‍ വ്യക്തമായി. അതേസമയം കൊലപാതകത്തിന് കാരണം സ്വത്ത് തര്‍ക്കമാണെന്ന മൊഴി ജോബിന്റെ പിതാവ് തള്ളി.
ഭര്‍തൃപിതാവിന്‍റെ മൊഴിയോടെ പിന്നെയും ആശയക്കുഴപ്പം
മക്കളുമായി സ്വത്ത് തര്‍ക്കമുണ്ടായിരുന്നില്ല. സ്വത്തുക്കള്‍ മകന്റെ പേരിലാണ് എഴുതി വച്ചിരിക്കുന്നത്. ജോബോ ജയമോളോ സ്വത്തുക്കള്‍ ആവശ്യപ്പെട്ടിരുന്നില്ല. ജയമോള്‍ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്നും ഭര്‍തൃപിതാവ് പറഞ്ഞു.
മൃതദേഹത്തിന് കൈകള്‍ ഇല്ലാത്ത നിലയിലാണ്. ഇത് ഒരുപക്ഷേ കത്തിച്ചപ്പോള്‍ അടര്‍ന്ന് പോയതായിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍ കാലുകളില്‍ ഒന്ന് വെട്ടിമാറ്റപ്പെട്ട നിലയിലായിരുന്നു. മറ്റൊന്ന് തൂങ്ങിക്കിടക്കുന്ന നിലയിലും.
ജിത്തുവിനെ കാണ്മാനില്ലെന്ന് പറഞ്ഞ് പരാതിയുമായി എത്തിയതിന് പിന്നാലെ വീട്ടുകാരെ ചോദ്യം ചെയ്യുമ്പോള്‍ അമ്മ ജയമോളുടെ കയ്യില്‍ പൊള്ളലേറ്റിരുന്നത് ശ്രദ്ധയില്‍പെട്ട പോലീസ് ഇവരെ ചോദ്യം ചെയ്തതോടെയാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറത്തു വന്നത്. ഇന്നലെ വൈകിട്ട് ഇവരുടെ വീടിന്റെ പിന്‍ഭാഗത്തെ ആളൊഴിഞ്ഞ കുടുംബ വീടിന്റെ പറമ്പിലായിരുന്നു മൃതദേഹം കാണപ്പെട്ടത്