കൊച്ചി: ഉന്നത വിദ്യാഭ്യാസമന്ത്രി കെടി ജലീല്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായി വിശ്വസിക്കാതെ എന്‍ഐഎ. ഇന്നലെ എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ജലീല്‍ പറഞ്ഞതെല്ലാം പരിശോധിച്ച ശേഷമാകും മന്ത്രിയെ വീണ്ടും വിളിപ്പിക്കണമൊ എന്ന കാര്യത്തില്‍ എന്‍ഐഎ വീണ്ടും തീരുമാനമെടുക്കുക. മന്ത്രി വിശദീകരിച്ച പലതിലും അവ്യക്തതയുണ്ടെന്നും എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നു.
റംസാന്‍ റിലീഫ് കിറ്റിനൊപ്പം വിതരണം ചെയ്യാനാണ് യുഎഇ കോണ്‍സുലേറ്റ് ഖുറാന്‍ കൈമാറിയതെന്നാണ് ജലീലിന്റെ നിലപാട്. 1000 ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തപ്പോഴും ഖുറാന്‍ നല്‍കിയില്ല. കോവിഡ് മൂലമാണ് ഇതിനു കഴിയാതെ വന്നതെന്നാണ് മന്ത്രി പറയുന്നത്.
എന്നാല്‍ മാര്‍ച്ച് നാലിന് എത്തിയ ഖുറാനടങ്ങുന്ന ബാഗേജ് സിആപ്റ്റില്‍ എത്തിച്ചത് ജൂണില്‍ മാത്രമാണ്. ഭക്ഷ്യകിറ്റ് വാങ്ങുന്നതിനും മുമ്പേ എത്തിയ ഖുറാന്‍ വിതരണം ചെയ്യാത്തതാണ് സംശയത്തിന് ഇട നല്‍കുന്നത്. ആരു പറഞ്ഞിട്ടാണ് ഇത്രയധികം ഖുറാന്‍ കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ ജലീലിനായില്ല.
ഖുറാന്‍ വന്ന വിവരം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചോ, വിതരണത്തിന് തെരഞ്ഞെടുത്ത മാനദണ്ഡങ്ങള്‍, സിആപ്റ്റ് തെരഞ്ഞെടുത്തതിന്റെ വിശദാംശങ്ങള്‍ എന്നീ കാര്യങ്ങള്‍ എന്‍ഐഎ മന്ത്രിയോട് ചോദിച്ചെങ്കിലും കൃത്യമായ മറുപടി ഉണ്ടായില്ല.
അടുത്ത ദിവസം സ്വപ്നയെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും. അതിനുശേഷമാകും ജലീലിന്റെ കാര്യത്തില്‍ വീണ്ടും വിളിപ്പിക്കണമൊയെന്ന് എന്‍ഐഎ തീരുമാനിക്കുക.