കുവൈറ്റ് : കുവൈറ്റില്‍ ഗാർഹിക പീഢനത്തിനു ഇരയാവുന്ന തങ്ങളുടെ പൗരന്മാരെ മോചിപ്പിക്കാൻ ഫിലിപ്പീൻ എംബസി സമാന്തര രക്ഷാ ദൗത്യം നടത്തുന്നതായി കണ്ടെത്തൽ. രാജ്യത്തെ നിയമങ്ങൾക്ക് വിരുദ്ധമായി ഇത്തരത്തിൽ നിരവധി പേരെ സ്വദേശി വീടുകളിൽ നിന്നും കടത്തി കൊണ്ടു പോയതിന്റെ തെളിവുകൾ ഫിലിപ്പീൻസിലെ ഫിലിസ്റ്റാർ വെബ് സൈറ്റാണു പുറത്തു വിട്ടത്.
ഗാർഹിക മേഖലയിൽ പീഢനം അനുഭവിക്കുന്ന ഫിലിപ്പീൻ സ്വദേശികളെ മോചിപ്പിക്കുന്നതിനു കുവൈറ്റിലെ ഫിലിപ്പീൻ എംബസിയുടെ നേതൃത്വത്തിൽ പ്രത്യേക രക്ഷാ ദൗത്യം നടത്തുന്ന ദൃശ്യങ്ങളാണു പത്രം പുറത്തു വിട്ടിരിക്കുന്നത്.സ്വദേശി വീടിനു പുറത്തു നിർത്തിയ ഫിലിപ്പീൻ എംബസിയുടെ വാഹനത്തിൽ പൊടുന്നനെ വീടിനകത്തു നിന്നും ഇറങ്ങി വരുന്ന യുവതിയെ കടത്തി കൊണ്ടു പോകുന്നതാണു ദൃശ്യം. ഭാരമേറിയ യാത്രാ ബേഗ് വാഹനത്തിൽ കയറ്റുന്നതിനു യുവതിയെ സഹായിക്കുന്നതും എംബസി ഉദ്യോഗസ്ഥനാണെന്നുതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
കുവൈറ്റിലെ ഫിലിപ്പീൻ സ്ത്താന പതി റിനാറ്റോ പെഡ്രോ വാർത്ത സ്ഥിരീച്ചതായി കുവൈറ്റിലെ അൽ റായ് ദിന പത്രം റിപ്പോർട്ട് ചെയ്തു. ഗാർഹിക ജീവനക്കാരുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം വിമുഖത കാട്ടുന്നത് കാരണമാണു തങ്ങളുടെ പൗരന്മാരെ മോചിപ്പിക്കാൻ ഇത്തരത്തിലുള്ള പ്രത്യേക രക്ഷാ പ്രവർത്തനങ്ങൾ നടത്തേണ്ടി വരുന്നതെന്നാണു ഫിലിപ്പീൻ വിദേശ കാര്യ മന്ത്രാലയത്തിന്റെ നിലപാട്.