കുവൈറ്റ് : കുവൈറ്റില്‍ കൊറോണ സ്ഥിരീകരിച്ച എല്ലാവരും ആരോഗ്യ മന്ത്രാലത്തില്‍ ഏര്‍പ്പെടുത്തിയ പ്രത്യേക നിരീക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചവരാണെന്ന് റിപ്പോര്‍ട്ട്. ഇറാനിൽ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ആ രാജ്യത്ത് കുടുങ്ങി കിടന്ന 700 ഓളം കുവൈത്ത് പൗരന്മാരെ ഒഴിപ്പിച്ചു കൊണ്ടു വരുന്നതിനു ഫെബ്രുവരി 22 നു കുവൈത്ത് എയർ വെയ്സിന്റെ ആറു വിമാനങ്ങളാണു പുറപ്പെട്ടത്.
വിമാനത്തിൽ കയറുന്നതിനു മുമ്പേ പ്രാഥമിക പരിശോധന നടത്തിയതിനു ശേഷം രോഗ ലക്ഷണങ്ങൾ ഇല്ലെന്നു ഉറപ്പ് വരുത്തിയവരെയാണു ആദ്യ അഞ്ചു വിമാനങ്ങളിൽ കയറ്റി അയച്ചത്. എന്നാൽ രോഗ ലക്ഷണങ്ങൾ സംശയിക്കപ്പെടുന്നവർ അടക്കുമുള്ള 126 പേർ സഞ്ചരിച്ചിരുന്നത് അവസാന വിമാനത്തിലായിരുന്നു.
കുവൈത്തിൽ എത്തിയ ശേഷം ആദ്യ വിമാനത്തിൽ ഉണ്ടായിരുന്ന മുഴുവൻ പെരെയും വീണ്ടും പരിശോധിച്ച ശേഷം 2 ആഴ്ച നിരീക്ഷണ വിധേയമാക്കണമെന്ന നിബന്ധനയിലാണു ഇവരെ വീട്ടിലേക്ക് തിരിച്ചയച്ചത്. എന്നാൽ അവസാന വിമാനത്തിൽ എത്തിയ 126 പേരെയും ആരോഗ്യ മന്ത്രാലയം തയ്യാറാക്കിയ പ്രത്യേക കേന്ദ്രത്തിൽ ശക്തമായ സുരക്ഷാ സന്നാഹങ്ങൾ ഒരുക്കി പാർപ്പിക്കുകയും ഇവരെ കൂടുതൽ പരിശോധനക്ക് വിധേയമാകുകയും ചെയ്തു.
പരിശോധനയിൽ ആദ്യ മണിക്കൂറിൽ തന്നെ 5 പേർക്ക് വൈറസ് ബാധ കണ്ടെത്തുകയും ചെയ്തു. തുടർന്നിങ്ങോട്ട് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട മുഴുവൻ പേരും ഇതേ കേന്ദ്രത്തിൽ നിന്നുള്ളവരാണെന്നാണു ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നും അറിയുന്നത്.