കുവൈറ്റ്: കായിക, സാംസ്കാരിക, സാമൂഹിക രംഗത്തുള്ളവര്‍ക്ക് കുവൈത്തിലെത്താൻ പ്രത്യേക വിസ അനുവദിക്കുമെന്ന പ്രഖ്യാപനത്തിന് പിറകെ അപേക്ഷാ പ്രവാഹം. നിരവധി സ്പോർട്സ് ക്ലബുകൾ ആയിരത്തോളം അപേക്ഷകൾ റസിഡൻസ് അഫയേഴ്സ് ഡിപ്പാർട്മെന്റിന് സമർപ്പിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് ഇത് സംബന്ധമായ ഉത്തരവ് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദ് പ്രഖ്യാപിച്ചത്.
വ്യവസ്ഥകളോടെ 250 ഓളം വിസകൾ ഇഷ്യൂ ചെയ്തതായി അൽറായി റിപ്പോർട്ടിൽ പറയുന്നു. വിസ അപേക്ഷകൾക്ക് ഇലക്ട്രോണിക് ആയി അപേക്ഷിക്കാം. വിസ അഭ്യർഥിക്കുന്ന സ്ഥാപനം കുവൈത്തിൽ താമസിക്കുന്ന സമയത്ത് സന്ദർശകന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനും ചെലവുകൾ വഹിക്കുന്നതിനും ബാധ്യസ്ഥരാണെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു
നിലവില്‍ രാജ്യത്ത് വിസ അനുവദിക്കുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങളാണ് ഉള്ളത്. സന്ദർശന വിസയും ഫാമിലി വിസയും നിർത്തിവെച്ചിട്ട് ഒരുവർഷത്തോളമായി. കമേഴ്സ്യൽ വിസിറ്റ് മാത്രമാണ് നിലവിൽ അനുവദിക്കുന്നത്. ഇതിന് കർശന നിബന്ധനകൾ ഉണ്ട്.