കുവൈറ്റ് : അര്‍ജന്റീന - ബ്രസീല്‍ എന്നിങ്ങനെ ആരാധകര്‍ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു പന്തിൽ ആവേശ൦ ഹിമാലയം കയറിയ ലോക കപ്പിനായി പ്രവാസ ലോകത്തും ആരാധകര്‍ ഒത്തുകൂടിയത്.
കരുത്തര്‍ പുതുമുഖങ്ങള്‍ക്ക് മുന്‍പില്‍ അടിയറവ് പറഞ്ഞപ്പോള്‍ പന്തയം വച്ചവര്‍ക്കും കട്ടായം പറഞ്ഞവര്‍ക്കും പണ്ടേ പത്തി മടക്കേണ്ടി വന്നു.
പക്ഷെ ആ കരുത്തരുടെ പതനത്തിനൊന്നും ആവേശം കെട്ടടക്കാന്‍ കഴിഞ്ഞില്ല . അവര്‍ അടുത്ത താരങ്ങളെ മനസിലേറ്റി. അത് പല പ്രതീക്ഷകള്‍ തെറ്റി മാറിമറിഞ്ഞിട്ടും ആവേശം കെട്ടടങ്ങിയില്ല .
ക്രൊയേഷ്യൻ കുതിപ്പും ഫ്രാൻസിന്‍റെ മുന്നേറ്റവും കണ്ടുനിന്നപ്പോള്‍ പപ്പാതി ആരാധകര്‍ ഇരു കൂട്ടര്‍ക്കും ഒപ്പം ചേര്‍ന്നു . പിന്നെയും പന്തയം പിടിച്ചു . പണമായും കുപ്പിയായും ഒടുവില്‍ സ്വന്തം തലയിലെ മുടി വരെ .
കുവൈറ്റിലെ പ്രവാസികളായ പുതൂര്‍ മുരളിയ്ക്കും നൌഷാദിനുമൊക്കെ ഒടുവില്‍ കളി കഴിഞ്ഞപ്പോള്‍ തല മൊട്ടയടിച്ചേ റൂമിലേയ്ക്ക് മടങ്ങാന്‍ കഴിഞ്ഞുള്ളൂ.
ജോലിത്തിരക്കിന്‍റെ വിരസതയകറ്റാൻ വീണുകിട്ടിയ ഉത്സവത്തെ പ്രവാസികൾ ശരിക്കും വേണ്ടവിധം നെഞ്ചേറ്റി.
എല്ലാ തിരക്കുകളും മാറ്റിവെച്ച് വൈകുന്നേരങ്ങളിൽ ചെറുകൂട്ടങ്ങൾ ഒത്തുകൂടി.
താമസ സ്ഥലത്ത് സൗകര്യമുള്ളവരും വലിയ സ്ക്രീനുകളിൽ ഒരുമിച്ച് കളി കാണാനാണ് താൽപര്യം കാണിച്ചത്. ഇഷ്ട ടീമിനായി ആർപ്പുവിളിച്ചും വാദിച്ചും പ്രതിരോധിച്ചും മതിമറന്ന ദിവസങ്ങൾ ഇനി മധുരമൂറുന്ന ഒാർമ.
കേരളത്തിലേത് പോലെ ഇവിടെയും ബ്രസീലിനും അർജൻറീനക്കും തന്നെയായിരുന്നു ആരാധകരേറെ. വാട്ട്സാപ് ഗ്രൂപ്പുകളിൽ ഫുട്ബാൾ അവലോകനവും ട്രോളുകളും നിറഞ്ഞാടി.
ലോകകപ്പ് വിരുന്നെത്തിയപ്പോൾ അതുമായി ബന്ധപ്പെട്ട
കാര്യങ്ങൾ ചർച്ച ചെയ്യാനായി മാത്രം വാട്സാപ് ഗ്രൂപ്പുകൾ സൃഷ്ടിക്കപ്പെട്ടു.
പ്രധാന ടീമുകളും താരങ്ങളും നേരത്തെ തന്നെ പടം മടക്കിയത് ആവേശം
തണുപ്പിച്ചു. ‘സ്വന്തം’ തോറ്റപ്പോൾ മറ്റുടീമുകളിലേക്ക് കൂറുമാറിയവരും ഏറെ. എന്നാലും വിശ്വകായിക മാമാങ്കം എന്ന നിലക്കുള്ള ഗരിമയുണ്ടായിരുന്നു.
ഫ്രാൻസിന്‍റെ മുന്നേറ്റം അപ്രതീക്ഷിതമായിരുന്നില്ലെങ്കിലും ക്രൊയേഷ്യൻ കുതിപ്പ് ഫൈനൽ വരെ എത്തുമെന്ന് പ്രവാസിക്കൂട്ടവും കരുതിയില്ല. കൈയടിച്ചും
ആർപ്പുളിച്ചും ഇഷ്ട ടീമിനെ പ്രോത്സാഹിപ്പിച്ച് യുവാക്കൾക്കൊപ്പം മധ്യവയസ്കരും ‘കളിപ്പിരാന്തിൽ’ മുഴുകി.
അതുകൊണ്ടുതന്നെ മറ്റു കലാ സാംസ്കാരിക പരിപാടികൾ താരതമ്യേന കുറവായിരുന്നു. കളി കഴിഞ്ഞു . ഫ്രാന്‍സ് കളിയിലെ കൊമ്പന്മാരായി . ഇനി 2022 ല്‍ ഖത്തറില്‍ നേരിട്ടുപോയി കളി കാണാം എന്ന പ്രതീക്ഷയില്‍ പഴയ പതിവുദിനചര്യകളിലേക്ക്.