കൊച്ചി: വനിതാഹൗസ് സർജൻമാരെ എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ അധിക്ഷേപിച്ചതായി ആരോപണം. ശമ്പളം കിട്ടിയില്ലെന്ന് പരാതി പറയാനെത്തിയ വനിതാഹൗസ് സർജൻമാരെയാണ് ജില്ലാ മെഡിക്കൽ ഓഫീസർ അധിക്ഷേപിച്ചത്.
പെൺകുട്ടികൾക്ക് എന്തിനാണ് ശമ്പളം എന്ന് ചോദിച്ചു അപമാനിച്ചെന്നും ആരോപണം ഉണ്ട്. എന്നാൽ ഇക്കാര്യം നിഷേധിച്ചു ഡിഎംഒ ഡോക്ടർ എൻ കെ കുട്ടപ്പൻ രംഗത്തെത്തി.
സ്ത്രീകളായ ഹൗസ് സർജൻമാര് അങ്ങേരുടെ അടുത്ത് പോയി ശമ്പളം കിട്ടിയിട്ടില്ല എന്ന് പറഞ്ഞപ്പോഴത്തേയ്ക്ക്, പെൺകുട്ടികൾക്ക് എന്തിനാ ശമ്പളം എന്ന് ചോദിച്ചുവെന്നാണ് അവർ പറഞ്ഞത്. പെൺകുട്ടികൾക്ക് എന്തിനാ ശമ്പളം എന്നറിയാത്ത ഒരുത്തനാണ് ആ സ്ഥാനത്ത് ഇരിക്കുന്നതെങ്കിൽ അവിടെ ഇരിക്കാൻ അദ്ദേഹം യോഗ്യനല്ല.
അദ്ദേഹം ആ പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞേ പറ്റത്തുള്ളൂ'', കളമശ്ശേരി മെഡിക്കൽ കോളേജിലെ മുൻ ഹൗസ് സർജനായ ഡോ. വീണ ജെ എസ്സാണ് സ്വന്തം സുഹൃത്തുക്കൾക്കുണ്ടായ അനുഭവം സമൂഹമാധ്യമങ്ങളിലൂടെ തുറന്നുപറഞ്ഞത്.
തൊഴിലിടത്തിൽ മുമ്പും ഇത്തരം മോശമായതും വിവേചനപരവുമായ പരാമർശങ്ങളുണ്ടായിട്ടുണ്ടെന്ന് മറ്റ് വനിതാഡോക്ടർമാരും ചൂണ്ടിക്കാട്ടുന്നു. ''പലപ്പോഴും പരാതി പറയുന്നവർ ഇരയാക്കപ്പെടുന്ന സ്ഥിതിയാണ് ഈ മെഡിക്കൽ രംഗത്തുള്ളത്. ഇതിനൊരു മാറ്റം വന്നേ തീരൂ. ഒരു വനിത ആരോഗ്യമന്ത്രിയായിരിക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. അതുകൊണ്ടുതന്നെ നല്ല തരത്തിലുള്ള ഇടപെടൽ ഇതിലുണ്ടാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ'', എന്ന് അവർ പറയുന്നത്.