റാഞ്ചി: കാലിത്തീറ്റ കംഭകോണവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസിലും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
ആദ്യ രണ്ടു കേസുകളില്‍ ലാലു കുറ്റക്കാരനെന്നുകണ്ടു ശിക്ഷ വിധിച്ചിരുന്നു. രണ്ടാമത്തെ കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ലാലുവിന്റെ ജാമ്യാപേക്ഷ ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. 1992-94 കാലയളവിൽ വ്യാജരേഖകൾ നൽകി ചയിബസ ട്രഷറിയിൽ നിന്നു 37.63 കോടി രൂപ പിൻവലിച്ചതായാണു കേസ്. ഡിയോഹർ ട്രഷറിൽനിന്ന് 82.42 ലക്ഷം രൂപ പിൻവലിച്ച കേസിൽ മൂന്നരവർഷം തടവിനു ശിക്ഷിക്കപ്പെട്ടു ബിർസമുണ്ട ജയിലിലാണു ലാലുവും കൂട്ടരും.
900 കോടിയോളം രൂപയുടെ തട്ടിപ്പുനടന്ന കാലിത്തീറ്റ കുംഭകോണത്തിലെ ആറു കേസുകളിലാണു ലാലു പ്രതിയായിട്ടുള്ളത്. 2013 സെപ്തംബര്‍ 30ന് ആദ്യ കേസിൽ വിധി വന്നു. അഞ്ച് വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ. ഈ കേസില്‍ പിന്നീട് സുപ്രീംകോടതി ലാലുവിന് ജാമ്യം അനുവദിച്ചു. അന്നു രണ്ടു മാസത്തോളം ജയിലില്‍ കഴിയേണ്ടി വന്നു.