കൊച്ചി: ലൈഫ് മിഷന്‍ കൈക്കൂലിക്കേസില്‍ സ്വപ്‌നയും സന്തോഷ് ഈപ്പനും പറയുന്ന യുഎഇ കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് സാങ്കല്‍പ്പിക കഥാപാത്രമെന്നു സംശയിച്ച് സിബിഐ.
ഖാലിദാണ് കോണ്‍സുലേറ്റിന്റെ പേരില്‍ വന്നു 3.80 കോടി രൂപ കൈക്കൂലിയായി വാങ്ങിയതെന്നാണ് സന്തോഷ് ഈപ്പന്‍ സിബിഐയ്ക്കും വിജിലന്‍സിനും കൊടുത്ത മൊഴി. എന്നാല്‍ ഖാലിദ് എന്ന ജീവനക്കാരന്‍ യുഎഇ കോണ്‍സുലേറ്റിലെ കണ്‍സള്‍ട്ടന്റ് മാത്രമാണെന്നും സ്ഥിരം ജീവനക്കാരനല്ലെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.
യുഎഇ കോണ്‍സുലേറ്റിലെ അക്കൗണ്ടന്റായിരുന്നു ഖാലിദ് എന്ന ഈജിപ്ഷ്യന്‍ സ്വദേശിയെന്നാണ് സ്വപ്‌നയടക്കമുള്ളമുള്ളവര്‍ പറയുന്നത്. ലൈഫ് ഇടപാടിലെ കമ്മീഷന്‍ ഡോളറാക്കി 2019 ഓഗസ്റ്റ് രണ്ടിന് ഖാലിദിന് കവടിയാറിലെ കോഫിഷോപ്പിന് പിന്നില്‍ വച്ച് കൈമാറിയെന്നാണ് സന്തോഷ് ഈപ്പന്‍ നല്‍കിയ മൊഴി. ഖാലിദ് ഈ പണവുമായി കോണ്‍സുലേറ്റ് ജനറലിന്റെ വസതിയുടെ ഭാഗത്തേക്ക് കാര്‍ ഓടിച്ചുപോയി.
എന്നാല്‍ കോണ്‍സുലേറ്റ് ജനറലിന്റെ വീട്ടിലേക്ക് കാര്‍ കയറുന്നതിന് സാക്ഷികളില്ല. കാശ് കൊടുത്ത സന്തോഷ് ഈപ്പനും ഖാലിദ് കോണ്‍സുലേറ്റ് ജനറലിന്റെ വീട്ടിലേക്ക് കയറുന്നത് കണ്ടില്ല. പിന്നീട് ആ ദിശയില്‍ നിന്നും പണം കൈമാറിയ ബാഗ് തിരികെ കൊണ്ടുകൊടുത്തത് സ്വപ്‌നയാണെന്നാണ് സന്തോഷ് ഈപ്പന്‍ പറയുന്നത്.
പണം എണ്ണി തിട്ടപ്പെടുത്തിയ ശേഷമാണ് കാലി ബാഗ് നല്‍കിയതെന്നാണ് പറയുന്നത്. ഇതൊക്കെയാണ് അന്വേഷണ സംഘത്തിന് വലിയ സംശയം സൃഷ്ടിച്ചിരിക്കുന്നത്. ഖാലിദിന്റെ സാന്നിധ്യവും ഇടപെടലുമൊക്കെ പ്രതികള്‍ പറയുന്ന മൊഴിയില്‍ മാത്രമാണുള്ളത്.
പണമിടപാടിന് ശേഷം ഖാലിദ് ഭാര്യയുടെ അസുഖത്തെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയെന്നു പറയുന്നതിലും സിബിഐക്ക് സംശയം ഇരട്ടിക്കുകയാണ്. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് പരിമിതികളുള്ളതിനാല്‍ ഇതും സിബിഐക്ക് തലവേദനയാകുന്നു. ഈജിപ്തില്‍ പോയി ഖാലിദിനെ ഒരിക്കലും ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയില്ല എന്നതിനാല്‍ തന്നെ ഖാലിദ് സാങ്കല്‍പിക കഥാപാത്രം എന്ന വിശ്വാസത്തില്‍ തന്നെയാണ് സിബിഐ.
അതേസമയം സ്വപ്‌നയുടെയും സന്തോഷ് ഈപ്പന്റെയുമൊക്കെ മൊഴി കൃത്യമായി ആരോ പഠിപ്പിച്ചതനുസരിച്ചാണെന്നാണ് സിബിഐ വിലയിരുത്തല്‍. കൃത്യമായ പ്ലാനിങ് ഇതിനു പിന്നില്‍നടന്നുവെന്നും സൂചനകളുണ്ട്. പണം കൈമാറിയ ഓഗസ്റ്റ് രണ്ടിന് കവടിയാര്‍ റോഡിലെ ഒരു സിസിടിവിയും പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ കേരളാ പോലീസ് സമ്മതിച്ചിരുന്നു.
സിസിടിവിയുള്ള സമീപത്തെ കോഫി ഷോപ്പിന് പിന്നില്‍ വച്ചായതുകൊണ്ട് അവിടെ ദൃശ്യങ്ങളുണ്ടാകാന്‍ സാധ്യതയുമില്ല. ഇതിനു പുറമെ പല തെളിവുകളും കൃത്രിമമായി ചമച്ചാണ് പ്രതികള്‍ പറയുന്നതെന്നും സിബിഐ സംശയിക്കുന്നു.