ഇടുക്കി: തുടങ്ങനാട്ടിൽ പ്രവർത്തനം ആരംഭിച്ച കിൻഫ്ര സ്പൈസസ് പാർക്കിൽ ഇടുക്കിയിലെ സുഗന്ധവ്യഞ്ജന കൃഷിക്കും മൂല്യവര്‍ധിത ഉൽപന്ന വ്യവസായത്തിനും വലിയ പ്രതീക്ഷയാണ് നൽകുന്നത്. 15 ഏക്കറിൽ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കിയ വ്യവസായ പ്ലോട്ടുകള്‍ എല്ലാം സംരംഭകര്‍ക്ക് കൈമാറി കഴിഞ്ഞു. രണ്ടാം ഘട്ട നിർമാണം കൂടി പൂർത്തിയാക്കി പാർക്ക് പൂർണ പ്രവർത്തന സജ്ജമാക്കാനുള്ള ഊർജ്ജിത ശ്രമത്തിലാണ് കിൻഫ്ര അധികൃതർ.
ഏറെക്കാലം നീണ്ട കാത്തിരിപ്പിനൊടുവിൽ നിരവധി പ്രതിസന്ധികളെയും തടസങ്ങളെയും മറികടന്നാണ് തുടങ്ങനാട്ടിലെ സ്പൈസസ് പാർക്ക് ഇപ്പോൾ യാഥാര്‍ഥ്യമായിരിക്കുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെ സ്വന്തം നാടായ ഇടുക്കിയുടെ തനത് വിഭവങ്ങൾ ഇനി ഇവിടെനിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങളായി ഉപഭോക്താക്കളിലേക്കെത്തും. 15 ഏക്കര്‍ സ്ഥലത്ത് 20 കോടിയോളം മുടക്കി ആദ്യഘട്ട നിര്‍മാണമാണ് നിലവിൽ പൂര്‍ത്തിയാക്കിയത്. ശേഷിക്കുന്ന 21 ഏക്കര്‍ സ്ഥലത്തെ നിര്‍മാണ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
പാർക്ക് പൂർണപ്രവർത്തന സജ്ജമാകുന്നതോടെ കൂടുതൽ സംരംഭകർ എത്തുകയും ഉത്പന്നങ്ങൾ വിദേശത്തേക്ക് ഉൾപ്പെടെ കയറ്റുമതി ചെയ്യാനാകുമെന്നും കിൻഫ്ര അധികൃതർ പ്രതീക്ഷിക്കുന്നുണ്ട്. സ്വന്തം കാർഷിക ഉത്പന്നങ്ങൾ ഇനി സ്വന്തം നാട്ടിലെ സംസ്കരണ ശാലയിൽ എത്തിക്കാമെന്നുള്ള ആശ്വാസത്തിലാണ് ഇടുക്കിയിലെ കർഷകർ. രാജ്യാന്തര കമ്പനികൾക്ക് വരെ സുഗന്ധവ്യഞ്ജന വ്യാപാര - വിപണനത്തിനുമായി കടന്നുവരാവുന്ന സാഹചര്യമാണ് തുടങ്ങനാട്ടിലെ കിൻഫ്ര സ്പൈസസ് പാർക്കിൽ ഒരുക്കിയിരിക്കുന്നത്. ഇനി മുതൽ ഇടുക്കിയുടെ തനത് സുഗന്ധവും രുചിയും സ്വന്തം നാട്ടിൽ നിന്ന് നേരിട്ട് ലോകമെമ്പാടും എത്തിക്കാമെന്നുള്ള പ്രതീക്ഷയിലാണ് എല്ലാവരും.