കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിൽ പ്രതികരിച്ച് മുൻ ജസ്റ്റിസ് ബി കെമാൽ പാഷ. മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചെങ്കിൽ ഗുരുതര തെറ്റാണ്.
കൃത്യമായ അന്വേഷണം നടത്തി നടപടി എടുക്കണമെന്നും മുൻ ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. നിയമവിരുദ്ധമായി കസ്റ്റഡിയിൽ വെക്കാന്‍ ആർക്കും അധികാരമില്ല, അങ്ങനെ ചെയ്തെങ്കിൽ അത് തെറ്റ്.
മൊബൈൽ കളഞ്ഞുപോയെന്ന് പറയുന്നതെല്ലാം പച്ചക്കള്ളമാകാം. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ജസ്റ്റിസ് കെമാൽ പാഷ ആവശ്യപ്പെട്ടു.
പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പേഴ്സണല്‍ കസ്റ്റഡിയില്‍ വെച്ചെന്നാണ് റിപ്പോർട്ടിലുള്ളത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും ഒരു വര്‍ഷത്തിലേറെ നിയമ വിരുദ്ധമായി കസ്റ്റഡിയില്‍ വെച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു.
മെമ്മറി കാര്‍ഡ് സീല്‍ ചെയ്ത കവറില്‍ സൂഷിക്കണമെന്നാണ് നിയമം എന്നിരിക്കെയാണ് ജഡ്ജിന്റെ ഭാഗത്തു നിന്ന് തന്നെ ഗുരുതര വീഴ്ച വന്നിരിക്കുന്നത്.
കോടതി ജീവനക്കാരുടെ മൊഴിയില്‍ ജസ്റ്റിസിനെതിരെ ഗുരുതര പരാമര്‍ശമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ബെഞ്ച് ക്ലാര്‍ക്ക് മഹേഷ് മോഹന്റേയും പ്രോപ്പര്‍ട്ടി ക്ലാര്‍ക്ക് ജിഷാദിന്റേതുമാണ് മൊഴി.