തൃപ്പൂണിത്തുറ: ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് കരിമരുന്ന് പ്രയോഗത്തിനായി അനധികൃതമായി സൂക്ഷിച്ചിരുന്നതും കൊണ്ടുവന്നതുമായ പടക്കസാമഗ്രികൾ പൊട്ടിത്തെറിച്ച് ഉണ്ടായ വൻ സ്ഫോടനത്തിൽ രണ്ട് മരിച്ചു. രണ്ട് പേർ ഗുരുതരാവസ്ഥയിൽ തുടരുന്നു. മുപ്പത്തിയഞ്ചോളം ആളുകൾ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
അപകടത്തില്‍ മരിച്ച വിഷ്ണു
തൃപ്പൂണിത്തുറ പുതിയകാവ് ഭഗവതീ ക്ഷേത്രത്തിലെ കുംഭഭരണിയോട് അനുബന്ധിച്ച് ഇന്ന് നടത്താനിരുന്ന വടക്കേ ചേരുവാരത്തിൻ്റെ പ്രസിദ്ധമായ വെടിക്കെട്ടിന് വേണ്ടി സംഭരിച്ച വെടിക്കോപ്പുകളാണ് പൊട്ടിത്തെറിച്ചത്.
തൃപ്പൂണിത്തുറ നഗരത്തെയും പരിസരപ്രദേശങ്ങളെയും വിറപ്പിച്ച സ്ഫോടനം ഒരു കിലോമീറ്ററിലധികം ചുറ്റളവിൽ ഉള്ള കെട്ടിടങ്ങൾക്ക് വരെ നാശനഷ്ടങ്ങൾ വരുത്തി.
തിരുവനന്തപുരം ഉള്ളൂർ വാറുവിളാകത്ത് പൊങ്ങുംമൂട് അശോക് കുമാറിൻ്റെ മകൻ വിഷ്ണു (27) സ്ഫോടനസ്ഥലത്ത് വെച്ചും ദിവാകരൻ (51) വൈകിട്ട് ആശുപത്രിയിലും വെച്ച് മരിച്ചു. മറ്റ് രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ശാസ്താംകോട്ട പ്ലാവില വീട്ടിൽ ആദർശ് (28) കൊല്ലം പാരിപ്പിളളി ചരുവിള വീട്ടിൽ അനിൽ (49) കൊല്ലം ശാസ്താംകോട്ട മധു (60) കൊല്ലം പുനലൂർ ആനന്ദൻ (61) എന്നിവർ കളമശ്ശേരി മെഡിക്കല്‍ കോളേജിൽ ചികിൽസയിലാണ്.
പരിസര പ്രദേശത്തെ താമസക്കാരായ ഇരുപത്തിയഞ്ചിൽ അധികം പേര്‍ക്കും പരിക്കേറ്റു. ഇവരെ തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിലും, കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
തൃപ്പൂണിത്തുറ പുതിയകാവ് ഭഗവതീ ക്ഷേത്രത്തിലെ കുംഭഭരണിയോട് അനുബന്ധിച്ച് വടക്കേ ചേരുവാരത്തിന് വേണ്ടിയുള്ള കരിമരുന്ന് പ്രയോഗത്തിന്, വർക്കലയിൽ നിന്നും എത്തിച്ച ഡൈനാമിറ്റുകളും അമിട്ടുകളും ഗുണ്ടുകളുമാണ് പൊട്ടിത്തെറിച്ചത്.
തൃപ്പൂണിത്തുറ ചൂരക്കാട് വടക്കേ ചേരുവാരത്തിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് ടെംപോ ട്രാവലറിൽ കൊണ്ടുവന്ന പടക്ക സാമഗ്രികളാണ് പൊട്ടിത്തെറിച്ചത്. വാഹനത്തിൽ നിന്നും കെട്ടിടത്തിലേക്ക് പടക്ക സാമഗ്രികൾ മാറ്റുന്നതിന് ഇടയിലാണ് പൊട്ടിത്തെറി ഉണ്ടായത്.
സംഭവസ്ഥലത്ത് വെടിക്കെട്ട് നിർമ്മാണ തൊഴിലാളികളായ ഒമ്പത് പേരാണ് ഉണ്ടായിരുന്നത്. ഇതിൽ റോഷൻ എന്നയാളെ കാണാനില്ല. മറ്റ് രണ്ട് പേരെ തൃപ്പൂണിത്തുറ ഹിൽ പാലസ് പോലിസ് കസ്റ്റഡിയിലെടുത്തു. ഒമ്പത് പേരും വെടിക്കെട്ട് ലൈസൻസിയായ വർക്കല സ്വദേശി ആനന്ദവല്ലിയുടെ ജീവനക്കാരാണ് എന്ന് പരിക്കേറ്റവർ പറഞ്ഞു.
സ്ഫോടനത്തിൻ്റെ പ്രകമ്പനം ഒരു കിലോമീറ്റർ അകലെവരെ അനുഭവപ്പെട്ടു. സമീപത്തെ അൻപതോളം വീടുകൾക്ക് നാശനഷ്ടങ്ങൾ ഉണ്ടായി. സ്ഫോടകവസ്തുക്കൾ കൊണ്ടുവന്ന ടെംപോ ട്രാവലറും, ജീവനക്കാർ വന്ന കാറും പൂർണ്ണമായും കത്തിയമർന്നു.
ഇന്ന് സ്ഫോടനം നടന്ന സ്ഥലത്തിന് തൊട്ടടുത്ത് തന്നെ ആയിരുന്നു, മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് വടക്കേ ചേരുവാരത്തിലെ സ്ഫോടകവസ്തു സംഭരണ ശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ മൂന്ന് യുവാക്കൾ മരിച്ചത്.
തൃപ്പൂണിത്തുറ ഹിൽ പാലസ് പോലിസ് സ്‌റ്റേഷനും, ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനും സ്ഫോടനം നടന്ന സ്ഥലത്തിന് ഒരു വിളിപ്പാട് അകലെ ആണ്. ഇവരുടെ മൗനാനുവാദം ഇല്ലാതെ പടക്കസാമഗ്രികൾ ഇവിടെ സംഭരിയ്ക്കാൻ ഇടയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇക്കാര്യത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം നടത്തി ഈ ദുരന്തത്തിന് കാരണക്കാരായവരെ വെളിച്ചത്ത് കൊണ്ടുവരാൻ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
കൊല്ലം ചാണപ്പാറ മുക്കടം ഉണ്ണി മന്ദിരം ഉണ്ണി (38) ഗാന്ധിനഗർ സ്വദേശി സേതുമാധവൻ (64) ചൂരക്കാട് കൊച്ചുപറമ്പിൽ മോഹനന്റെ മകൻ ഉണ്ണി (27) തിരുവനന്തപുരം ആറ്റിങ്ങൽ പൊയ്തമുക്ക് ശ്രീരഞ്ജൻ നിവാസിൽ ശ്രീകണ്ഠൻ (50) ചൂരക്കാട് കൊച്ചുപറമ്പിൽ ദാമോദരന്റെ ഭാര്യ സരോജിനി (84) പള്ളുരുത്തി
കൂട്ടുങ്കൽ കാർത്തികേയന്റെ മകൻ സഞ്ജയ് (47) ഗാന്ധിനഗർ സ്വദേശി സേതുമാധവൻ (64) ചൂരക്കാട് സ്വദേശികളായ നിരീഷ (34) വനജ (60) ശശി (60) പാർവ്വതി (83) ദേവപ്രയാഗ് (3) എന്നിവർ തൃപ്പുണിത്തുറ താലൂക്കാശുപത്രിയിൽ ചികിത്സയിൽ ആണ്.
തൃപ്പൂണിത്തുറ സരിത ഹൗസ് ഗോപിനാഥ് (67) ഭാര്യ രാജം (61) എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജില്ലാ കളക്ടർ ഉമേഷ്, ഹൈബി ഈഡൻ എം.പി, ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു. തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിനിടയിൽ, റവന്യൂ, വില്ലേജ് ജീവനക്കാർ സംഭവസ്ഥലത്ത് എത്തി, അപകടത്തിൽ വീടുകൾക്ക് കേടുപാടുകൾ ഉണ്ടായവർക്ക് നഷ്ടപരിഹാരം നൽകാനുള്ള വിവരങ്ങൾ ശേഖരിച്ചു.
ഇത് ജനരോഷം തണുപ്പിക്കാൻ വേണ്ടി ചെയ്യുന്ന കേവലമൊരു പ്രഹസനം മാത്രമാണെന്നും നഷ്ടപരിഹാരം കിട്ടിയാൽ ഭാഗ്യമെന്നും ജനങ്ങൾ പറയുന്നു.