കൊച്ചി: കൊല്ലത്തുനിന്നുള്ള കശുവണ്ടി വ്യവസായികളുടെ പ്രതിനിധിസംഘം ട്വന്റി 20 പാർട്ടി പ്രസിഡണ്ട് സാബു എം. ജേക്കബുമായി തിങ്കളാഴ്ച ചർച്ച നടത്തി.
കേരളത്തിൽ, പ്രത്യേകിച്ച് കൊല്ലം ജില്ലയിൽ കശുവണ്ടിവ്യവസായം നേരിടുന്ന വിവിധ പ്രശ്നങ്ങൾ - കടബാധ്യത, ജപ്തിഭീഷണി, വായ്പകൾ ഒറ്റത്തവണ തീർപ്പാക്കുന്നതുസംബന്ധിച്ചുള്ള സർക്കാർ ഓർഡർ നീട്ടുന്നത്, നികുതിസംബന്ധമായ മറ്റു പ്രതിസന്ധികൾ - എന്നിവ ക്യാഷ്യു പ്രൊട്ടക്ഷൻ കൗൺസിൽ പ്രതിനിധികൾ സാബു എം. ജേക്കബിനെ ധരിപ്പിച്ചു.
കൊല്ലത്തെ ഏതാണ്ട് നിർജീവമായ കശുവണ്ടി മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും പിന്തുണ നൽകുമെന്നും ഇതിനായി സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും സാബു എം. ജേക്കബ് പറഞ്ഞു. കശുവണ്ടിമേഖല നേരിടുന്ന പ്രശ്‍നങ്ങൾ പൊതുസമൂഹത്തിലെത്തിക്കുന്നതിനും പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കിഴക്കമ്പലത്ത് വച്ചുനടന്ന മീറ്റിംഗിൽ ക്യാഷ്യു പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡണ്ട് ഡി. മാത്യുക്കുട്ടി, സെക്രട്ടറി എ. എം. ഷിക്കാർ, വൈസ് പ്രസിഡണ്ട് ബി. നൗഷാദ്, ട്രഷറർ പ്രദീപ് ഡി. നായർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.