എറണാകുളം/ തൃശൂർ: ചാലക്കുടിയിലെ വനാതിർത്തി പ്രദേശങ്ങളിൽ തെരഞ്ഞെടുപ്പ് പര്യടനത്തിനെത്തിയ ട്വന്റി 20 പാർട്ടി സ്ഥാനാർത്ഥി അഡ്വ. ചാർളിൾ പോളിന് മുന്നിൽ പരാധീനതകളുടെ കെട്ടഴിച്ച് ആദിവാസികളും നാട്ടുകാരും. വാഴച്ചാൽ ഊരുകൂട്ടം, മലയൻകോളനി എന്നിവിടങ്ങളിലെത്തിയപ്പോഴാണ് ഇവിടത്തുകാർ കൂട്ടമായി സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.
മാറിമാറി വന്ന രാഷ്ട്രീയ നേതൃത്വം പുലർത്തിവന്ന അവഗണനയുടെ ദയനീയ മുഖങ്ങൾ വലിയ പ്രതീക്ഷയോടെയാണ് ട്വന്റി 20 സ്ഥാനാർത്ഥിയെയും പ്രവർത്തകരെയും കാണാനെത്തിയത്. വനാതിർത്തികളിൽ താമസിക്കുന്നവരുടെ അവസ്ഥയും അവർ നേരിടുന്ന പ്രശ്‌നങ്ങളും നേരത്തെ കണ്ടറിഞ്ഞ് പാർട്ടി പ്രകടനപത്രികയിൽ വന്യമൃഗശല്യങ്ങളിൽ നിന്നും പ്രദേശവാസികളെ സുരക്ഷിതരാക്കാനുളള പദ്ധതി വളരെ ശ്രദ്ധേയമായിരുന്നു. ഇക്കാര്യം മനസിലാക്കിയ പ്രദേശത്തെ വോട്ടർമാർ പൂർണ പിന്തുണ നൽകിയാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.
രാവിലെ 8.30 ന് വാഴച്ചാലിൽ ഊര് മൂപ്പത്തി ഗീത വാഴച്ചാൽ പര്യടനം ഫ്‌ളാഗ് ഓഫ് ചെയതത് വ്യത്യസ്ഥ അനുഭവമായി മാറി. കേരളത്തിലെ ഏക വനിതാ ഊര് മൂപ്പത്തിയാണ് ഗീത വാഴച്ചാൽ. പാർട്ടി ചാലക്കുടി നിയോജക മണ്ഡലംപ്രസിഡന്റ് റോയ് ജോസഫ്, ചാലക്കുടി ലോക്‌സഭാ മണ്ഡലം ട്വന്റി 20 ചീഫ് ഇലക്ഷൻ ഏജന്റ് ജിബി എബ്രഹാം, എറണാകുളം ജില്ലാ കോർഡിനേറ്റർ സന്തോഷ് ജോർജ്, അതിരപ്പളളി കോർഡിനേറ്റർ ആന്റണി പുളിക്കൽ, ചാലക്കുടി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സണ്ണിഗോപുരാൻ തുടങ്ങിയവർ പര്യടനത്തിന് നേതൃത്വം നൽകി.
കണ്ണംകുഴി, വെറ്റിലപ്പാറ, രണ്ടുകൈ കോളനി, കോടശ്ശേരി പഞ്ചായത്തിലെ കുറ്റിച്ചിറ, പരിയാരം എന്നിവിടങ്ങളിലെ വോട്ടർമാരെ സ്ഥാനാർത്ഥിയും സംഘവും സന്ദർശിച്ചു. വീരൻചിറ ചർച്ച്, രണ്ടുകൈ കോളനി, ചായിപ്പൻകുഴി ചർച്ച്, പുളിങ്കര ചർച്ച്, കുറ്റിച്ചിറ ഗാന്ധിസ്‌ക്വയർ, കുറ്റിക്കാട്, പൂവന്തിങ്കൽ, പരിയാരം, കൂടപ്പുഴ, പേരാമ്പ്ര, പുലിപ്പാറക്കുന്ന്, കൊടകര, സെന്റ് ജെയിംസ് ആശുപത്രി, അലവി സെന്റർ, ചന്നത്തുനാട് എന്നിവിടങ്ങളിലും പര്യടനം നടത്തിയ ചാർളി പോൾ ചാലക്കുടി ടൗണിലാണ് പ്രചരണം അവസാനിപ്പിച്ചത്.