കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാക്രമീകരണത്തിനായി റോഡിൽ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികൻ മരിച്ചു. കൊച്ചി കൊച്ചി പള്ളിമുക്ക് ജംഗ്ഷനിലാണ് സംഭവം.
വടുതല സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്. റോഡിൽ തലയടിച്ചു വീണ മനോജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം.
എസ്എ റോഡിൽ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയർ കെട്ടിയിരുന്നത്. എന്നാൽ തങ്ങൾ കൈ കാണിച്ചിട്ടും നിർത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തിൽ പെട്ടതെന്നാണ് പൊലീസ് പറയുന്നത്.
കഴുത്തിൻ്റെ ഭാഗത്താണ് ഗുരുതരമായി പരിക്കേറ്റത്. വൈകാതെ പൊലീസുകാർ മനോജ് ഉണ്ണിയെ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെ പുലർച്ചെ ഒന്നരയോടെയാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പോസ്റ്റ്മോട്ടത്തിന് ശേഷം വിട്ടു നൽകും