കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.
നാളെ രാവിലെ കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകാനാണ് സമൻസ്. ഫിനാൻസ് ചുമതല ഉള്ള ഉദ്യോഗസ്ഥനെയാണ് നാളെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുള്ളത്.
കഴിഞ്ഞ മാസമാണ് ഇ ഡി കൊച്ചി യൂണിറ്റ് കേസ് ഏറ്റെടുത്തത്. എസ് എഫ് ഐ ഒ യുടേയും ആദായ നികുതി വകുപ്പിൻ്റെയും റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഇ ഡി കേസ് ഏറ്റെടുത്തത്. കേന്ദ്ര സർക്കാരിൻ്റെ എസ് എഫ് ഐ ഒ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കേസിൽ ഇ ഡി അന്വേഷണവും ആരംഭിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ്റെ എക്സാ ലോജിക് കമ്പനിയും സിഎംആർഎല്ലും തമ്മിൽ നടത്തിയ 1.72 കോടി രൂപയുടെ സാമ്പത്തിക ഇടപാടിലാണ് ഇ ഡി അന്വേഷണം പുരോഗമിക്കുന്നത്.
കൊച്ചിൻ മിനറൽ ആൻ്റ് റൂടട്ടൈൽസ് കമ്പനി വീണ വിജയൻ്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷ്യൻസ് എന്ന കമ്പനിക്ക് നൽകാത്ത സേവനത്തിന് 2017- 20 കാലയളവിൽ വലിയ തുക പ്രതിഫലം നൽകി എന്ന ഇൻ്ററിം സെറ്റിൽമെൻ്റ് ബോർഡിൻ്റെ കണ്ടെത്തലാണ് മാസപ്പടി വിവാദത്തിന് തിരികൊളുത്തിയത്.