കൊച്ചി: തനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ലെന്നും നടന്‍ രണ്‍ജി പണിക്കര്‍. വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന് ഗുരുതരമായ പ്രതിസന്ധികൾ നേരിടേണ്ടി വരുന്ന സമയങ്ങളിൽ ജനാധിപത്യം അതിന്റെതായ പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തും. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള കാലഘട്ടത്തിൽ നമ്മൾ അത് കണ്ടതാണ് എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇത്രയധികം രാഷ്ട്രീയ ബോധമോ ആശയ വിനിമയ സാധ്യതകളില്ലാതിരുന്ന കാലത്തും ജനാധിപത്യത്തിന്റെ നിലനിൽപ്പിന് വേണ്ടി, അതിന്റെ അപകടസന്ധിയെ തരണം ചെയ്യുന്നതിന് വേണ്ടി വോട്ട് ചെയ്തിട്ടുണ്ട്. എല്ലാ കാലവും ജനാധിപത്യം അങ്ങനെയാണ് പ്രവർത്തിക്കുക. അതിന്റെ എല്ലാ പരിമിതികൾക്കും ഉള്ളിൽ നിന്ന് തന്നെ ജനാധിപത്യത്തിന് അതിന്റെതായ മെക്കാനിസമുണ്ടെന്ന് വിശ്വസിക്കുന്ന വോട്ടറാണ് താൻ എന്നും രഞ്ജി പണിക്കർ വ്യക്തമാക്കി.
യഥാര്‍ത്ഥ ഇടതുപക്ഷം ആര്‍എസ്പിയോ സിപിഐഎമ്മോ എന്ന് തിരെഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാമെന്ന് ഷിബു ബേബി ജോണ്‍. രാഷ്ട്രീയ തന്ത്രങ്ങള്‍ പരാജയപെട്ടതോടെയാണ് സമുദായം പറഞ്ഞ് വോട്ട് നേടാന്‍ സിപിഐഎം ഇറങ്ങി തിരിച്ചത്. തങ്ങള്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ അംഗീകരിക്കുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
എല്ലാവര്‍ക്കും തുല്യതയും സുരക്ഷിതത്വവും കിട്ടുന്ന നാടാണിത്, ആ നാടിന്റെ സര്‍ക്കാരായിരിക്കണം അധികാരത്തില്‍ വരേണ്ടതെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. ഓരോരുത്തര്‍ക്കും അവരുടെ കാഴ്ചപ്പാട് അനുസരിച്ച് വോട്ട് ചെയ്യാമെന്നും റാഫേല്‍ തട്ടില്‍ പറഞ്ഞു.
സഭയ്ക്ക് പക്ഷമില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ജനങ്ങള്‍ പ്രബുദ്ധരാണ്. ഭാവിയെ സംബന്ധിച്ചുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും ആലഞ്ചേരി പറഞ്ഞു.