കൊച്ചി: സിഎഎയ്ക്കെിതരായി സംസ്ഥാനത്ത് കോൺഗ്രസും യുഡിഎഫും മുന്നിട്ട് ഇറങ്ങുമെന്നും നിയമപരമായി ചോദ്യം ചെയ്യുമെന്നും വി ഡി സതീശൻ. കേസ് സുപ്രീം കോടതിയിൽ തുടരുമ്പോഴുള്ള ഈ നീക്കം ബിജെപി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
ഭരണഘടനയെ അട്ടിമറിക്കാനുള്ള നീക്കത്തെ എന്തുവിലകൊടുത്തും ചെറുത്തു തോല്പിക്കുക തന്നെ ചെയ്യും. സി എ എയ്ക്കെതിരായുള്ള സംസ്ഥാന സർക്കാർ ശ്രമം ആത്മാർത്ഥ ഇല്ലാത്തതാണ്. അന്ന് സമരം ചെയ്തവർ ഇന്നും കോടതി കയറി ഇറങ്ങുകയാണ്.
പൊലീസെടുത്ത 835 കേസുകളിൽ പിൻവലിച്ചത് 69 കേസുകൾ മാത്രം. മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ ആത്മാർത്ഥത ഇല്ല എന്നത് വ്യക്തമാണ്. അഞ്ച് കൊല്ലമായി എന്തുകൊണ്ടാണ് കേസുകൾ പിൻവലിക്കാതിരുന്നത് എന്നതിൽ മറുപടി വേണമെന്നും വി ഡി സതീശൻ തുറന്നടിച്ചു.
കെ സി വേണുഗോപാലിന്റെ ആലപ്പുഴയിലെ സ്ഥാനാർഥിത്വത്തെ കുറിച്ചും വി ഡി സതീശൻ പ്രതികരിച്ചു. അധികാരത്തിൽ നിന്ന് മോദിയെ നീക്കം ചെയ്യാൻ ആണ് കോൺഗ്രസ് മത്സരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോതമംഗലം പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരായ കോടതി വിമർശനം നിയമപരമായി നേരിടുമെന്നും വി ഡി സതീശൻ പറഞ്ഞു. കാട്ടാന അക്രമണത്തിൽ കൊല്ലപ്പെട്ട വീട്ടമ്മയുടെ മൃതദേഹം കുടുംബത്തിന്റെ സമ്മതത്തോടെയാണ് എടുത്തത്.
എത്ര കേസുകൾ ഇപ്പോഴും നഷ്ടപരിഹാരം കിട്ടാതെ കിടക്കുന്നു. കോൺഗ്രസ് സമരം കാരണം ആണ് ഇന്ദിരയുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിച്ചത് എന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.