കൊച്ചി: സംസ്ഥാനത്ത് വിഷു ചന്തകൾക്ക് ഇന്ന് തുടക്കം. ഹൈക്കോടതി അനുമതിയോടെയാണ് ചന്തകൾ തുറക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സർക്കാരിന് റംസാൻ വിഷു ചന്തകൾ നടത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ കൺസ്യൂമർഫെഡ് ഹൈക്കോടതിയെ സമീപച്ചതോടെയാണ് ഇന്നലെ അനുകൂല തീരുമാനം ഉണ്ടായത്.
ഈ മാസം 18 വരെയാണ് ചന്തകൾ നടക്കുക. താലൂക്ക് തലത്തിൽ ഉൾപ്പെടെ ചന്തകൾ പ്രവർത്തിക്കും.
ചന്ത നടത്താനുള്ള അനുമതി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കരുതെന്ന് കോടതി പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. ചട്ടലംഘനം കണ്ടെത്തിയാൽ തിരഞ്ഞെടുപ്പ് കമ്മീഷന് പൂർണ്ണമായി ഇടപെടാമെന്നും കോടതി വ്യക്തമാക്കി
സംസ്ഥാനത്തെ മുന്നൂറോളം ഔട്ട്‌ലെറ്റുകളിൽ ഇന്ന് വിഷു ചന്തകൾ തുടങ്ങുക. വിഷു കഴിയുന്നതുവരെയുള്ള ഒരാഴ്ച 13 ഇന സാധനങ്ങൾ വിലക്കുറവിൽ കൺസ്യൂമർഫെഡ് ലഭ്യമാക്കും. എല്ലാ ഔട്ട്‌ലെറ്റുകളിലും സാധനങ്ങൾ എത്തിച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു.
വിപണന മേളകളെ സർക്കാർ ഒരു തരത്തിലുമുള്ള പ്രചാരണങ്ങൾക്കായി ഉപയോഗിക്കരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിറക്കി.