കോതമംഗലം: കോട്ടപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കാട്ടാന വീണു. ആനയെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇന്നലെ രാത്രിയോടെയാണ്, ചെറിയ കുളത്തിനോട് സമാനമായ കിണറ്റിലേക്ക് കാട്ടാന വീണത്.
ആഴം കുറഞ്ഞ കിണറിൽ നിന്ന് ആനയെ എത്രയും വേഗം പുറത്തെത്തിക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ. തനിയെ കയറാൻ സാധിക്കാത്തതിനാൽ കിണറിന്റെ ഒരുവശത്തുള്ള മണ്ണിടിച്ച് ആനയെ പുറത്തെത്തിക്കേണ്ടിവരുമെന്നാണ് പ്രതീക്ഷ.
അതേസമയം, പാലക്കാട് മലമ്പുഴയിൽ റെയിൽവേപാളം മുറിച്ചു കടക്കുന്നതിനിടെ പരിക്കേറ്റ കാട്ടാനയുടെ നില ഗുരുതരമായി തുടരുകയാണ്. ആനയുടെ പിൻ കാലുകൾക്ക് ബലം നഷ്ടപ്പെട്ടതായും കുഴ തെറ്റിയതായും സംശയിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ആന രക്ഷപ്പെടാൻ സാധ്യതയില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. ആനയ്ക്ക് വേണ്ട ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ട് ആനപ്രേമി സംഘം വനംവകുപ്പ് മന്ത്രിയ്ക്കും ചീഫ് വൈൽഡ് ലൈഫ് വാർഡനും പരാതി നൽകിയിട്ടുണ്ട്.