Advertisment

വെള്ളിയാമറ്റത്ത് പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ കൂടുതല്‍ പരിശോധനകളുമായി കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം

New Update
farmers

തൊടുപുഴ: വെള്ളിയാമറ്റത്ത് പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ കൂടുതല്‍ പരിശോധനകളുമായി കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം. പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയ തൊഴുത്തിലും കപ്പത്തൊലി എത്തിച്ച ഡ്രയര്‍ യൂണിറ്റിലും സംഘം പരിശോധന നടത്തി. അതേ സമയം പശുക്കള്‍ ചത്തത് കപ്പത്തൊലിയില്‍ നിന്നുള്ള സയനഡ് മൂലമാണെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായതായി ജില്ലാ വെറ്റിനറി അധികൃതര്‍ പറഞ്ഞു.

Advertisment

കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തില്‍ നിന്നുള്ള പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ആര്‍. മുത്തു രാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനക്കെത്തിയത്. മാത്യു ബെന്നിയുടെ തൊഴുത്തിലും കപ്പത്തൊലി എത്തിച്ച ഡ്രയര്‍ യൂണിറ്റിലും സംഘമെത്തി.

പശുക്കളുടെ വയറ്റില്‍ ഇത്രയധികം അളവില്‍ വിഷാംശം എത്തിയതെങ്ങനെയെന്ന് പരിശോധിക്കുമെന്നും കപ്പത്തൊലിയിലെ സയനഡ് തന്നയാണോ മരണകാരണമെന്ന് വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഡോ. ആര്‍. മുത്തു രാജ് പറഞ്ഞു.

അതേ സമയം താന്‍ പശുക്കള്‍ക്ക് നല്‍കുന്ന അതേ കപ്പത്തൊലി തന്നെയാണ് മാത്യു ബെന്നിക്ക് നല്‍കി വന്നിരുന്നതെന്ന് ഡ്രയര്‍ യൂണിറ്റ് ഉടമ വിദഗ്ദ സംഘത്തോട് പറഞ്ഞു.

എന്നാല്‍ പശുക്കള്‍ ചത്തതില്‍ ആശയ കുഴപ്പമില്ലെന്നും കപ്പത്തൊലിയില്‍ നിന്നുള്ള സയനഡ് ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതാണെന്നും ജില്ലാ വെറ്റിനറി അധികൃതര്‍ പറഞ്ഞു.

പശുക്കള്‍ക്ക് നല്‍കിയതിന്റെ ബാക്കിയും ഡ്രയര്‍ യൂണിറ്റില്‍ നിന്നുമുള്ള കപ്പത്തൊലിയുടെ സാമ്പിള്‍ ശേഖരിച്ച ശേഷമാണ് കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തില്‍ നിന്നുള്ളവര്‍ മടങ്ങിയത്.

 

Advertisment