ഇടുക്കി: വന്യജീവി ആക്രമണങ്ങളിൽ കൊല ചെയ്യപ്പെടുന്ന മനുഷ്യരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ 910 മനുഷ്യജീവനുകൾ ആണ് വന്യജീവികൾ അപഹരിച്ചിട്ടുള്ളത്. അതിലും എത്രയോ ആളുകളാണ് ആക്രമണത്തിന് ഇരയായി ഇന്നും ജീവിതത്തോട് മല്ലടിച്ചു കൊണ്ടിരിക്കുന്നത്.
കൃഷിയിടങ്ങളിൽ ഇറങ്ങി കൃഷിനാശം വരുത്തുന്ന വന്യമൃഗങ്ങളുടെ എണ്ണം വർദ്ധിച്ചു വരുന്നു. മനുഷ്യ ജീവനു ഭീഷണിയും ഉപജീവനമാർഗത്തിന് പ്രതിസന്ധിയും സൃഷ്ടിക്കുന്ന ഈ സാഹചര്യത്തിൽ നിലവിലുള്ള കേന്ദ്ര വന നിയമവും വന്യജീവി സംരക്ഷണ നിയമവും ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള യൂത്ത് ഫ്രണ്ട് (എം) ഇടുക്കി ജില്ലാ കമ്മിറ്റി ഒരു ലക്ഷം ഒപ്പുകൾ ശേഖരിച്ചുകൊണ്ട് കേന്ദ്രസർക്കാരിന് ഭീമ ഹർജി നൽകുവാനുള്ള ഉദ്യമം ആരംഭിച്ചിരിക്കുകയാണ്.
കർഷകരക്ഷ ഉറപ്പാക്കുവാൻ നിയമഭേദഗതി അനിവാര്യമായിരിക്കുന്ന ഈ സാഹചര്യത്തിൽ പൊതുസമൂഹത്തിന്റെ പൂർണ്ണമായ പിന്തുണ ഉണ്ടാകണമെന്ന് കേരള യൂത്ത് ഫ്രണ്ട് (എം).ഇടുക്കി ജില്ലാ പ്രസിഡൻറ് ജോമോൻ പൊടിപാറയും ജനറൽ സെക്രട്ടറി വിപിൻ സി അഗസ്റ്റിനും അഭ്യര്‍ത്ഥിച്ചു.