ഇടുക്കി: കട്ടപ്പനയിൽ കൊല്ലപ്പെട്ട നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്താനായില്ല. മൃതദേഹം കട്ടപ്പന സാഗര ജങ്ഷനിലെ വീടിന് സമീപമുള്ള തൊഴുത്തിൽ മറവ് ചെയ്‌തെന്നായിരുന്നു നിതീഷ് ആദ്യം നൽകിയ മൊഴി. ഇത് പ്രകാരം നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല.
ഇതോടെ മൃതദേഹം ഇവിടെ നിന്ന് മാറ്റിയെന്നാണ് നിതീഷ് പൊലീസിനോട് പറഞ്ഞത്. എന്നാൽ കൂട്ടുപ്രതി വിഷ്ണു ഇക്കാര്യം നിഷേധിച്ചു. ഈ സാഹചര്യത്തിൽ വിഷ്ണുവിനെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
മൃതദേഹത്തിനായി പൊലീസ് ഇന്നും തെരച്ചിൽ തുടരും. 2016 ജൂലൈയിലാണ് കുഞ്ഞിന്‍റെ അച്ഛൻ നിതീഷും ഭാര്യാ പിതാവും സഹോദരനും ചേർന്ന് അഞ്ചു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത്.
രഹസ്യബന്ധത്തിലുണ്ടായ കുഞ്ഞാണെന്ന് അറിഞ്ഞാലുണ്ടായ നാണക്കേട് മൂലമാണ് നവജാത ശിശുവിനെ കൊന്നതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞിരുന്നു. കുഞ്ഞിനെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്.
മുത്തച്ഛൻ വിജയനും മകൻ വിഷ്ണുവും നിതീഷും ചേർന്നാണ് കൊലപാതകം നടത്തിയത്. കുഞ്ഞിനെ വിജയൻ കാലിൽ പിടിച്ച് നൽകിയപ്പോൾ നിതീഷ് മൂക്കും വായും തുണികൊണ്ട് മൂടി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. ഇതിന് ശേഷം കുഞ്ഞിനെ തൊഴുത്തിൽ കുഴിച്ചിട്ടെന്നായിരുന്നു മൊഴി. ഇത് പ്രകാരമാണ് പൊലീസ് പരിശോധന നടത്തിയത്.