കണ്ണൂർ: പാനൂർ ബോംബ് സ്ഫോടനത്തിൻറെ പശ്ചാത്തലത്തിൽ കണ്ണൂരിൽ വിവിധയിടങ്ങളിൽ ബോംബ് സ്ക്വാഡിൻറെ വ്യാപക പരിശോധന. പാനൂർ, കൊളവല്ലൂർ, കൂത്തുപറമ്പ് മേഖലകളിലാണ് ബോംബ് സ്ക്വാഡിൻറെ പരിശോധന തുടരുന്നത്.
ശനിയാഴ്ച കണ്ണൂർ-കോഴിക്കോട് അതിർത്തി പ്രദേശങ്ങളിലും ബോംബ് സ്ക്വാഡ് അടക്കം പരിശോധന നടത്തിയിരുന്നു. പാനൂർ സ്ഫോടനത്തിന് പിന്നാലെ സംസ്ഥാനമാകെയും സുരക്ഷ വർധിപ്പിക്കുന്നതിൻറെ ഭാഗമായി പൊലീസ് പരിശോധനകളും വ്യാപകമാക്കിയിട്ടുണ്ട്.
അതേസമയം പാനൂർ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒളിവിലുള്ള പ്രതികൾക്കായുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി. ബോംബ് നിർമിക്കാൻ മുൻകയ്യെടുത്ത ഷിജാൽ, അക്ഷയ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഷിജാലിനെ പിടികൂടിയാൽ ബോംബ് നിർമ്മിച്ചത് ആർക്ക് വേണ്ടിയെന്ന് വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്.
സ്ഫോടനത്തിൽ പരുക്കേറ്റ വിനീഷിൻറെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
ബോംബ് സ്ഫോടനത്തിൽ നിസാര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുന്നോത്ത് പറമ്പ് സ്വദേശികളായ വിനോദ്, അശ്വന്ത് എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.
ഇന്നലെ അറസ്റ്റിലായ നാല് പേരെ ഇന്ന് ഉച്ചയോടെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കും. സ്ഫോടന സമയത്ത് സ്ഥലത്ത് 10 പേരുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.