കണ്ണൂർ: പാനൂർ സ്ഫോടന കേസിനെ പരിഹസിച്ച് സിപിഐഎം നേതാവ് എ വിജയരാഘവൻ. പൊട്ടിയത് പടക്കത്തിന്റെ ഏട്ടൻ ആണെന്നും അതൊരു ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നും വിജയരാഘവൻ പറഞ്ഞു.
കമ്യുണിസ്റ്റുകാര്‍ ബോംബ് ഉണ്ടാക്കുന്നവരല്ല, സമാധാനപരമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരെങ്കിലും എവിടെയെങ്കിലും പടക്കം പൊട്ടിച്ചാൽ പാർട്ടി എന്ത് ചെയ്യും എന്ന ചോദ്യമാണ് വിഷയത്തെക്കുറിച്ച് മാധ്യമങ്ങൾ വിശദീകരണം തേടിയപ്പോൾ വിജയരാഘവൻ ഉയർത്തിയത്.
പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് ഏപ്രിൽ 6ന് പുലർച്ചെ ഒരു മണിയോടെയാണ് ബോംബ് സ്ഫോടനമുണ്ടായത്. നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ നിന്ന് ബോംബ് നിര്‍മിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാളുടെ ഇരുകൈപ്പത്തികളും അറ്റുപോവുകയും ചെയ്തു.
സിപിഐഎമ്മാണ് ബോംബ് നിർമാണത്തിന് പിന്നിലെന്നാണ് കോൺഗ്രസും ബിജെപിയും ആരോപിച്ചത്. ശേഷം ഇത് ശരിവെക്കുന്നതായിരുന്നു തുടർന്ന് നടന്ന സംഭവ വികാസങ്ങൾ. മരണപ്പെട്ട പ്രതിയുടെ വീട്ടിൽ സിപിഐഎം പ്രാദേശിക നേതാക്കൾ സന്ദർശിക്കുകയും ചെയ്തു.
ശേഷം അറസ്റ്റിലായവരും സിപിഐഎം അനുഭാവികളായിരുന്നു. ബോംബ് നിർമാണത്തിന്റെ മുഖ്യ ആസൂത്രകൻ ഷിജാൽ ഡിവൈഎഫ്ഐ അനുഭാവി കൂടിയായിരുന്നു.