കാസർകോട്: ബേഡകം എസ്ഐ കെ വിജയൻ്റെ ആത്മഹത്യയ്ക്ക് പിന്നിൽ സിപിഐഎം നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സമ്മർദ്ദമെന്ന് കാസർകോട് സിറ്റിങ് എംപി രാജ്മോഹൻ ഉണ്ണിത്താൻ.
കുറ്റക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. യൂത്ത് കോണ്ഗ്രസ് നേതാവിനെതിരെ പീഡനകേസെടുക്കാൻ എസ്ഐക്കുമേൽ സമ്മർദമുണ്ടായി.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി എം ഉനൈസിനെ പീഡനക്കേസിൽ പ്രതിയാക്കാൻ ശ്രമിച്ചു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
കേസന്വേഷണം നടത്താൻ പോലും ഉദ്യോഗസ്ഥനെ സമ്മതിച്ചില്ലെന്ന് കേട്ടു. വിജയന്റെ മരണ വാർത്ത ഞെട്ടലോടെയാണ് അറിഞ്ഞത്. വിജയന്റേത് ആത്മഹത്യയായി കാണാൻ കഴിയില്ല. ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയാണ് ചെയ്തത്.
സമ്മർദ്ദം ചെലുത്തിയ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്നും സമഗ്രമായ അന്വേഷണം വേണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.