കൊല്ലം: സിബിഐ അന്വേഷണത്തിന് സാഹചര്യം ഒരുങ്ങിയിരിക്കെ, പരവൂർ മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എസ്. അനീഷ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് രണ്ട് ജുഡീഷ്യൽ ഉദ്യോഗസ്ഥർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി.
ശക്തമായ തെളിവുകളുണ്ടായിട്ടും ഇതുവരെ അനങ്ങാതിരുന്ന ക്രൈംബ്രാഞ്ച് സിബിഐ വരുംമുൻപേ കേസ് മാറ്റി ഫ്രെയിം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. നിലവിൽ സസ്പെൻഷനിലുള്ള മുൻ കൊല്ലം പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൾ ജലീൽ, പരവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ശ്യാം കൃഷ്ണ.കെ.ആർ എന്നിവർക്കെതിരെയാണ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയത്.
ആത്മഹത്യക്ക് പിന്നാലെ തന്നെ സഹപ്രവർത്തകന്റെയും മേലുദ്യോഗസ്ഥന്റെയും മാനസിക പീഡനം സംബന്ധിച്ച അനീഷ്യയുടെ ശബ്ദരേഖയും ഡയറിക്കുറിപ്പും പുറത്തുവന്നിരുന്നു. പക്ഷേ ആദ്യം കേസ് അന്വേഷിച്ച പരവൂർ പൊലീസും പിന്നീട് അന്വേഷിച്ച കൊല്ലം സിറ്റി ക്രൈം ബ്രാഞ്ചും ആദ്യമെടുത്ത അസ്വാഭാവിക മരണത്തിന് പകരം ആത്മഹത്യ പ്രേരണകുറ്റം ചുമത്താൻ തയ്യാറായിരുന്നില്ല.
പരവൂർ പൊലീസും കൊല്ലം സിറ്റി ക്രൈം ബ്രാഞ്ചും ശബ്ദരേഖകളും ഡയറിക്കുറിപ്പുകളും ശാസ്ത്രീയ പരീശോധനയ്ക്ക് വിധേയമാക്കാനോ ആരോപണ വിധേയരുടെ മൊഴിയെടുക്കാനോ തയ്യാറായതുമില്ല. ഇതോടെ അനീഷ്യയുടെ മാതാവ് കേസ് സിബിഐക്ക് കൈമാറുകയോ ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കുകയോ വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.
അതിന് പിന്നാലെ കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറി. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം കഴിഞ്ഞയാഴ്ച ചിറക്കരയിലുള്ള വീട്ടിലെത്തി അനീഷ്യയുടെ മാതാപിതാക്കളുടെയും ഭർത്താവിന്റെയും മറ്റ് ബന്ധുക്കളുടെയും മൊഴിയെടുത്തിരുന്നു.
അനീഷ്യയെ ജനുവരി 21 നാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മേലധികാരിയിൽ നിന്നും സഹപ്രവർത്തകനിൽ നിന്നുമുള്ള മാനസികപീഡനം താങ്ങാനാതാകാതെ ജീവനൊടുക്കിയെന്നായിരുന്നു ആത്മഹത്യക്കുറിപ്പിൽ പറഞ്ഞിരുന്നത്. അനീഷ്യ സഹപ്രവർത്തകർക്ക് അയച്ച ശബ്ദസന്ദേശങ്ങളിൽ ഒരു മേലുദ്യോഗസ്ഥനും സഹപ്രവർത്തകനും മാനസികമായി നിരന്തരം തളർത്തിയെന്ന് തുടർച്ചയായി പറയുന്നുണ്ട്.
ഡയറിക്കുറിപ്പിലും ഇക്കാര്യങ്ങൾ വിശദമായുണ്ട്. എന്നിട്ടും ആത്മഹത്യാപ്രേരണ കുറ്റം ചുമത്താൻ കഴിയുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് പൊലീസ്. അടുത്ത ബന്ധുക്കളുടെ മൊഴിയെടുക്കാനും പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.
കേസ് അന്വേഷിക്കുന്ന പരവൂർ സിഐ എ. നിസാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ശബ്ദസന്ദേശങ്ങൾ അടക്കമുള്ള അനീഷ്യയുടെ മൊബൈൽ ഫോൺ ബന്തവസിലെടുത്തു. ഫോണിൽ നിന്നും സുഹൃത്തുക്കൾക്ക് പുറമേ പരവൂർ മജിസ്ട്രേറ്റിനും തനിക്ക് നേരിടേണ്ടി വന്ന മാനസിക പീഡനങ്ങൾ സംബന്ധിച്ച് അനീഷ്യ ശബ്ദസന്ദേശം അയച്ചിരുന്നു.
മേലുദ്യോഗസ്ഥരുടെ പീഡനം കാരണമാണ് ആത്മഹത്യ എന്ന് വ്യക്തമായിട്ടും കുറ്റക്കാർക്കെതിരെ അച്ചടക്കനടപടിയല്ലാതെ മറ്റൊന്നുമുണ്ടായിട്ടില്ല. പ്രതികളുടെ ഉന്നത സ്വാധീനം കാരണം അന്വേഷണം അട്ടിമറിച്ചെന്നും പോലീസ് അന്വേഷണത്തിൽ നീതി കിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. കൊല്ലം പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൾ ജലീൽ, എപിപി ശ്യാം കൃഷ്ണൻ എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
എന്നാൽ പിന്നീട് അന്വേഷണം എവിടെയും എത്തിയിട്ടില്ല. സഹപ്രവർത്തകരുടെയും മേലുദ്യോഗസ്ഥരുടെയും മാനസീക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്ന ആത്മഹത്യ കുറിപ്പ് ലഭിച്ചിരുന്നു. അനീഷ്യയുടെ മരണം ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയെയോ വിരമിച്ച ജഡ്ജിയെയോ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കൊല്ലം ബാർ അസോസിയേഷൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല.
സത്യത്തിനും നീതിക്കും വിലയില്ലാത്ത ഈ നശിച്ച ലോകത്ത് ഞാൻ എന്തിനാ ജീവിക്കുന്നത് ? കോടതിമുറിയിൽ കണ്ണുകെട്ടിയ നീതിദേവതയുടെ മുന്നിൽ നിന്ന് സത്യത്തിനും നീതിക്കും വേണ്ടി വാദിക്കുന്ന ഒരു വനിതാ പ്രോസിക്യൂട്ടർ ജോലിസ്ഥലത്തെ മനോപീഡനത്തിലും മേലധികാരികളിൽനിന്ന് തനിക്കുണ്ടായ അവഹേളനത്തിലും മനംനൊന്ത് ജീവനൊടുക്കും മുമ്പ് സുഹൃത്തുക്കൾക്കയച്ച ശബ്ദസന്ദേശത്തിലെ വാചകമാണിത്.
'ജീവിതത്തിൽ പൊരുതിപ്പൊരുതിയാണ് ഈ സ്ഥാനം വരെ എത്തിയത്. ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ് ? എനിക്ക് ജോലി ചെയ്യാൻ പറ്റാത്ത സ്ഥിതിയാണുണ്ടാക്കുന്നത്. അവർ പറയുന്ന രീതിക്ക് ഞാൻ വഴങ്ങില്ല. അതിന് വേറെ ആളെ നോക്കണം....' സന്ദേശത്തിൽ ഇങ്ങനെ തുടരുന്നു. ഇതൊന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ആഴത്തിൽ അന്വേഷിച്ചിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
സ്വന്തം കുടുംബത്തിലെ പ്രശ്നങ്ങൾ മൂലമാണ് അവർ ജീവനൊടുക്കിയതെന്ന് വരുത്തിത്തീർക്കാനുള്ള ചിലരുടെ ശ്രമമാണ് അതോടെ പാളിയത്. കുടുംബവഴക്കാണെന്ന് വരുത്തി ജഡ്ജിയായ ഭർത്താവിനെ സംശയനിഴലിലാക്കാനുള്ള നീക്കവും ചിലർ തുടക്കത്തിൽ നടത്തിയിരുന്നു